
കൊല്ലം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വാഹനങ്ങൾ കത്തിനശിച്ചു. കാറും രണ്ടു സ്കൂട്ടറുകളും ഒരു ബൈക്കും സൈക്കിളുമാണ് കത്തി നശിച്ചത്. കരിക്കോട് മുകുന്ദാശ്രമം തട്ടാർക്കോണം അനി നിവാസിൽ രത്നമണി വാടകയ്ക്ക് താമസിക്കുന്ന ആരാമം വീട്ടിലാണ് സംഭവം. പുലർച്ചെ 2.30യോടെ വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് കാർപോർച്ചിൽ പൊട്ടിത്തെറിയുണ്ടായത്. ഉഗ്രശബ്ദം കേട്ട് ഞെട്ടി ഉണർന്ന വീട്ടുകാർ പുറത്തെത്തിയപ്പോഴാണ് വാഹനങ്ങൾ ആളിക്കത്തുന്നത് കണ്ടത്.
കടപ്പാക്കടയിൽ നിന്നും ഫയർഫോഴ്സും കിളികൊല്ലൂർ പൊലീസും എത്തിയപ്പോഴേക്കും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും പൂർണമായും മറ്റൊരു സ്കൂട്ടറും ബൈക്കും കാറും ഭാഗികമായും കത്തി നശിച്ചിരുന്നു. തകരാറിലായതിനാൽ കുറച്ചുദിവസമായി ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിച്ചിരുന്നില്ല. വാഹനം പൊട്ടിത്തെറിച്ചതാണ് അപകടകാരണം എന്ന് വീട്ടുടമ പറയുന്നു . ഇലക്ട്രിക് സ്കൂട്ടറിന്റെ ഏജൻസിയെ പലതവണ ബന്ധപ്പെട്ടെങ്കിലും വീട്ടിൽ വന്ന് ശരിയാക്കാൻ അവർ തയ്യാറായില്ലെന്നാണ് ഉടമസ്ഥർ പറയുന്നത്.
പുകയും തീയും മുഖാന്തരം വീട്ടുടമസ്ഥയ്ക്ക് ശ്വാസ തടസ്സവും ഉണ്ടായി. പൊട്ടിത്തെറിയിൽ വീടിന്റെ ജനൽ ചില്ലകൾക്കും ചുവരിനും മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചു. രത്നമണിയും മകനും ഭാര്യയും രണ്ട് മക്കളും മാത്രമായിരുന്നുവീട്ടിൽ ഉണ്ടായിരുന്നത്. 10 ലക്ഷം രൂപയോളം നഷ്ടം ഉണ്ടാക്കിയിട്ടുള്ളതായാണ് കണക്കാക്കപ്പെടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam