
കോയമ്പത്തൂര്‍: വാൽപ്പാറയിൽ അമ്മയിൽ നിന്ന് കൂട്ടം തെറ്റി പോയ അഞ്ചു മാസം തികയാത്ത കുട്ടിയാന വീണ്ടും അമ്മക്കൊപ്പമെത്തി. ഏറെ ദിവസത്തെ അലച്ചിന് ശേഷം വീണ്ടും കണ്ടുമുട്ടിയ അമ്മയും കുഞ്ഞും സമാധാനത്തോടെ ഉറങ്ങുന്ന കാഴ്ച ഇപ്പോള്‍ വൈറലാണ്. അമ്മയും കുഞ്ഞും ഒന്നിച്ച സന്തോഷത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും. കോയമ്പത്തൂർ ജില്ലയിലെ സംരക്ഷണ കേന്ദ്രമായ മാണാബള്ളി വനം വകുപ്പിന്റെ പരിധിയിലെ പണ്ണിമേട് എസ്റ്റേറ്റില്‍ നിന്നാണ് 29ന് ആനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ആനക്കുട്ടി കൂട്ടം തെറ്റിയത്.
ഏകദേശം മൂന്നു കിലോമീറ്റർ ദൂരം അകലെ ഒറ്റയ്ക്ക് നിന്നിരുന്ന കുട്ടിയെ മാണാബള്ളി വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മണികണ്ഠന്‍റെ നേതൃത്വത്തിൽ കണ്ടെത്തി. ശേഷം കുട്ടിയെ മനുഷ്യ വാസം ഇല്ലാതെ തോട്ടിൽ കുളിപ്പിച്ച് ശേഷം വാഹനത്തിൽ കയറ്റി ആനക്കൂട്ടത്തിന് സമീപത്തെത്തിച്ചു. ഡ്രോണ്‍ കാമറ ഉപയോഗിച്ചാണ് ആനക്കാകുട്ടി അമ്മയാനക്കൊപ്പം എത്തിയത് അറിഞ്ഞത്.
നാലു ടീമുകളായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ആനക്കുട്ടി അമ്മയെ കണ്ടെത്തുന്നതുവരെ നിരീക്ഷിച്ചത്. നിരീക്ഷണത്തിനിടെയാണ് കാട്ടാനക്കുട്ടി അമ്മ ആനക്കൊപ്പം സുഖമായി ഉറങ്ങുന്നത് കണ്ടത്.