
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര കൈത തെക്ക് ശശി ഭവനത്തിൽ പ്രസാദിന്റെയും (ബഹ്റൈൻ) കണ്ണമംഗലം സൗത്ത് ഗവൺമെന്റ് യുപി സ്കൂൾ അധ്യാപിക ശശികലയുടെയും മകൻ പി പരമേശ്വർ (18) ആണ് മരിച്ചത്. ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു.
ബുധനാഴ്ച രാവിലെ 8.20-ന് ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന് വടക്കുഭാഗത്തുവെച്ചായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. കോളേജിലേക്ക് പോകുന്നതിനായി പരമേശ്വർ സ്‌കൂട്ടറിൽ ചെട്ടികുളങ്ങരയിൽനിന്ന് വടക്കോട്ട് സഞ്ചരിക്കുമ്പോൾ കായംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ വിദ്യാർഥി മരിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ സ്‌കൂട്ടർ പിന്നാലെ വന്ന ബൈക്കിലും ഇടിച്ചു. ബൈക്ക് യാത്രികനായ തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും ചെട്ടികുളങ്ങര നിർമിതി കേന്ദ്രത്തിലെ ജീവനക്കാരനുമായ സന്തോഷിന് പരിക്കേറ്റു. ഇദ്ദേഹത്തെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരമേശ്വറിന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും. സഹോദരി: ഗൗരി പ്രിയ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam