
തൃശൂര്‍: ഭക്ഷണം ചോദിച്ച് വീട്ടില്‍ കയറി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയിലായി. എറണാകുളം വൈപ്പിന്‍കര ജാന്‍വാസിനെയാണ് ( 57) ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴാം തിയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂര്‍ നെല്ലിക്കുന്ന് പൈനാടന്‍ വീട്ടില്‍ വെറോനിക്കയുടെ (75) മാലയാണ് പ്രതി കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി എത്തിയത്. തുടര്‍ന്ന് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. മനസലിവ് തോന്നിയ വയോധിക പ്രതിക്ക് ഭക്ഷണം നല്‍കി.
ഭക്ഷണം കഴിച്ചു കഴിഞ്ഞതോടെ വെറോനിക്കയുടെ മുഖത്തടിച്ച പ്രതി മൂന്നര പവന്‍ തൂക്കമുള്ള മാല കവര്‍ന്ന് കടന്നുകളയുകയായിരുന്നു. നിരവധി സി സി ടി വികള്‍ കേന്ദ്രീകരിച്ച് പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ പെരുമ്പാവൂരില്‍നിന്നാണ് പ്രതി പിടിയിലായത്. ഒല്ലൂര്‍ എസ് എച്ച് ഒ ബെന്നി ജേക്കബ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉല്ലാസ്, സിവില്‍ പൊലിസ് ഓഫീസര്‍ അഭീഷ് ആന്റണി, ജില്ലാ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് അംഘം സുനീപ്, ഷാഡോ പൊലീസ് എസ് ഐമാരായ റാഫി, സുവ്രത കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പഴനിസാമി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലിഗേഷ്, വിപിന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
അതേസമയം ആലപ്പുഴ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പുന്നപ്ര സ്വദേശിയിൽ നിന്നും സോഫ്റ്റ് വെയർ ഡവലപ്പ്മെന്റ് ബിസിനസിൽ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ച് എഴുപത് ലക്ഷം രൂപ തട്ടിച്ച കേസ്സിലെ പ്രതി അറസ്റ്റിലായി എന്നതാണ്. തിരുവനന്തപുരം നെടുമങ്ങാട് പുവത്തൂർ പ്രണവം വീട്ടിൽ ദീപു (35) ആണ് അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് ഐ എസ് എച്ച് ഒ, എസ് അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ് ഐ മാരായ രജിരാജ്, അനു എസ് നായർ, ഗിരീഷ് കുമാർ, മോഹൻ കുമാർ, സി പി ഒ മാരായ വിപിൻദാസ്, അംബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.