പി ടി സെവന്‍റെ ശൌര്യമൊതുക്കാന്‍ യൂക്കാലിപ്റ്റ്സ് കൂട്

By Web TeamFirst Published Jan 8, 2023, 9:53 AM IST
Highlights

ആറടി ആഴത്തിൽ കുഴിയെടുത്ത് മരത്തടിയിട്ട്, മണ്ണിട്ട്, വെള്ളമൊഴിച്ച് തടികള്‍ ഉറപ്പിക്കണം. ഇതിലാണ് പിന്നെ മരത്തൂണുകൾ ഇഴചേർത്ത് കൂടൊരുക്കുക.

ധോണി:  പാലക്കാട്ടെ കൊമ്പൻ ഏഴാമനെ പിടികൂടി പാർപ്പിക്കുക യൂക്കാലിപ്സ് മരം കൊണ്ട് ഉണ്ടാക്കുന്ന കൂട്ടില്‍. ഇത്തരത്തില്‍ പിടികൂടുന്ന കാട്ടാനകളെ മെരുക്കാന്‍ യൂക്കാലിപ്സ് മരം തന്നെ തെരഞ്ഞെടുക്കുന്നതിന് ചില കാരണങ്ങളുണ്ട്.  കുങ്കിയാനകളെ ഉപയോഗിച്ച് പിടിച്ചു കൂട്ടിലിട്ടാൻ കാട്ടാന കൂടു തകർക്കാൻ ശ്രമിക്കും. ഇതിനായി ശക്തമായി കൂട് നിര്‍മ്മിച്ച മരത്തടികളിൽ ഇടിക്കും. 

ഇത് ആനയ്ക്ക് പരിക്കേൽപ്പിച്ചേക്കാം. മറ്റ് മരങ്ങള്‍ ആണെങ്കില്‍ കാട്ടാനയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്  എന്നാൽ യൂക്കാലിപ്സ് മരത്തിൽ നിന്ന് കാര്യമായ ആഘാതമുണ്ടാകില്ലെന്നാണ് പിടി സെവനെ പിടികൂടാനായി നിയോഗിച്ചിട്ടുള്ള പ്രത്യേക ദൌത്യ സംഘത്തിലെ വെറ്റിനറി ഡോക്ടറായ അജേഷ് മോഹൻദാസ് വിശദമാക്കുന്നത്. കൂട് നിര്‍മ്മിക്കുന്നതിനും ചില പ്രത്യേക രീതികളുണ്ടെന്നും വയനാട് എലഫന്‍റ് സ്ക്വാഡ് അംഗം കൂടിയായ ഡോ.അജേഷ് മോഹൻദാസ് വിശദമാക്കുന്നു.

ആറടി ആഴത്തിൽ കുഴിയെടുത്ത് മരത്തടിയിട്ട്, മണ്ണിട്ട്, വെള്ളമൊഴിച്ച് തടികള്‍ ഉറപ്പിക്കണം. ഇതിലാണ് പിന്നെ മരത്തൂണുകൾ ഇഴചേർത്ത് കൂടൊരുക്കുക. ധോണിയില്‍ നാലടിയോളം വണ്ണമുള്ള യൂക്കാലിപ് മരത്തടികൾ ഇതിനായി എത്തിച്ചു കഴിഞ്ഞു. പിടികൂടിയ ശേഷം ഫിറ്റ്നസ് ഉറപ്പാക്കിയാൽ, 15 അടി നീളവും വീതിയുമുള്ള , 18 അടി ഉയരമുള്ള കൂട് പിടി സെവൻ്റെ ശൌര്യത്തെ തടവിലാക്കും.  നാലുവർഷം വരെ ഈ കൂട് കേടുകൂടാതെ ഉപയോഗിക്കാനാകും. അഞ്ച് ദിവസത്തിനുള്ളില്‍ കൂടൊരുങ്ങുമെന്നാണ് ദൌത്യ സംഘം വിശദമാക്കുന്നത്. ഇടവേളകളില്ലാതെ നാട്ടിലിറങ്ങി, കൃഷിനിശിപ്പിക്കുന്ന, കാട്ടു കൊമ്പനെ കയ്യിൽ കിട്ടിയിൽ പിന്നെ താമസിപ്പിക്കുക ധോണിയിലെ ക്യാമ്പിലായിരിക്കും.

ഇത്തരത്തില്‍ പി.ടി സെവനെ മെരുക്കാൻ മുത്തങ്ങയിൽ കൂടൊരുക്കിയ വകയിൽ സർക്കാരിന് നഷ്ടമായത് ലക്ഷങ്ങളാണ്. യക്കുവെടി വച്ച് പിടികൂടുന്ന പി.ടി സെവൻ കാട്ടാനയെ മുത്തങ്ങയിലെ ആനപന്തിയിലെത്തിച്ച് കുങ്കിയാനയാക്കി മാറ്റാനായിരുന്നു ആദ്യ തീരുമാനം. ഇതിന്‍റെ ഭാഗമായി 4 ലക്ഷം രൂപയോളം ചെലവാക്കി കൂടടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി. എന്നാൽ ഈ തീരുമാനം പിന്നീട് പിൻവലിച്ചു. ഇതോടെയാണ് മുത്തങ്ങയിലെ കൂടിനായി ചെലവിട്ട ലക്ഷങ്ങള്‍ പാഴായത്. 

click me!