
കോഴിക്കോട്/ മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഫറോക്ക് പൊലീസ് നടത്തിയ കള്ളനോട്ട് വേട്ടയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസന്വേഷണത്തിന് നിര്‍ണായകമായത് ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്നുള്ള കോളാണ്. ബിവറേജസ് കോര്‍പ്പറേഷന്‍റെ രാമനാട്ടുകര ഔട്ട്ലെറ്റില്‍ നിന്നാണ് ഫറോക് പൊലീസിന് നിര്‍ണായക ഫോണ്‍ കോളെത്തിയത്. മദ്യം വാങ്ങിയ ശേഷം ലഭിച്ച 500 രൂപ കള്ളനോട്ടാണെന്നായിരുന്നു ആ സന്ദേശം. പിന്നാലെ പൊലീസ് സ്ഥലത്തെത്തി. വൈദ്യരങ്ങാടി സ്വദേശിയായ ദിജിനാണ് മറ്റൊരാളെക്കൊണ്ട് മദ്യം വാങ്ങിച്ചതെന്ന വിവരം പൊലീസിന് കിട്ടി. ദിജിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 500ന്‍റെ 37 കള്ളനോട്ടുകള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുള്‍പ്പടെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിജിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കള്ളനോട്ട് സംഘത്തിലേക്ക് അന്വേഷണമെത്തിയത്. തുടര്‍ന്ന് കൊണ്ടോട്ടി സ്വദേശി അതുല്‍ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാന്‍, മുക്കം സ്വദേശി സാരംഗ് എന്നിവരെ പൊലീസ് പിടികൂടുകയായിരുന്നു. 500 രൂപയുടെ 57 കള്ളനോട്ടുകളും നോട്ടടിക്കാനുപയോഗിച്ച പ്രിന്‍ററുമാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. അംജത് ബി എസ് സി നഴ്സിംഗ് വിദ്യാര്‍ത്ഥിയും അഫ്നനാന്‍ ബിരുദ വിദ്യാര്‍ത്ഥിയുമാണ്. അംജതിന്‍റെ അരീക്കോട്ടെ വീട്ടില്‍ നിന്നും അഞ്ഞുറൂ രൂപ പ്രിന്‍റ് ചെയ്ത പേപ്പറുകള്‍ കണ്ടെടുത്തു. സാരംഗാണ് നോട്ടുകള്‍ പ്രിന്‍റ് ചെയ്തെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ വീട്ടില്‍ നിന്നും പ്രിന്‍ററും കണ്ടെടുത്തു. കൂടുതല്‍ ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam