
കായംകുളം (ആലപ്പുഴ) : നഗരത്തിലെ എസ് ബി ഐ ബാങ്കിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിൽ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളിഭാഗം മുറിയിൽ വലിയ പറമ്പിൽ വീട്ടിൽ നൗഫൽ (38), കായംകുളം വില്ലേജിൽ കായംകുളം മുറിയിൽ പുത്തേത്ത് ബംഗ്ലാവിൽ ജോസഫ് (34), കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻ കുളങ്ങര മുറിയിൽ കോലേപ്പള്ളിൽ മോഹനൻ (66) ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ സക്കറിയാ ബസാർ ഭാഗത്ത് യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം( 35), കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻ വവ്വാക്കാവ് പൈങ്കിളി പാലസ് വീട്ടിൽ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രൻ (54) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഇവരെയും ഇവരുടെ വീടുകളും പരിശോധന നടത്തിയതിൽ നിന്ന് 2,32,500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഒന്നാം പ്രതി സുനിൽ ദത്തിനെയും രണ്ടാം പ്രതി അനസിനേയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ഉൾപ്പെടെ ആകെ 2,69,000 രൂപയുടെ കള്ളനോട്ട് ഇതു വരെ കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ ജോസഫാണ് രണ്ടര ലക്ഷം രൂപ മുടക്കി അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് വാങ്ങിയത്. ആലപ്പുഴ സ്വദേശിയായ ഹനീഷ് ഹക്കിം ആണ് ഈ കള്ളനോട്ടുകൾ വയനാട് കല്പറ്റ സ്വദേശിയിൽ നിന്ന് വാങ്ങി നൽകിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വയനാട് സ്വദേശിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും കള്ളനോട്ട് ലഭിച്ച മാർഗ്ഗം കണ്ടെത്താനും അന്വേഷണം ഊർജ്ജിതമാക്കിയതായി കായംകുളം സി ഐ മുഹമ്മദ് ഷാഫി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam