
തൃശൂര്‍ : മൂന്ന് വര്‍ഷം കാത്തിരുന്ന് പിറന്ന കൺമണിയെ കാണാതെ ശരത് വിടപറഞ്ഞു. കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തൃശൂര്‍, വെസ്റ്റ് മങ്ങാട് സ്വദേശി ശരത് (30) ബൈക്ക് ആക്സിഡന്റിൽ മരിച്ചത്. മരിച്ചെന്നറിയാതെ ഭാര്യ നമിത ആശുപത്രിയിൽ ശരത്തിനെ അന്വേഷിച്ചുകൊണ്ടിരുന്നു. എന്ത് പറയണമെന്നറിയാതെ നിസ്സാഹായാവസ്ഥയിലായിരുന്നു ബന്ധുക്കൾ.
പ്രസവവേദന അനുഭവപ്പെട്ടതോടെ നമിതയെ തലേന്ന് വൈകീട്ട് വീട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴഞ്ഞിയിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ രാവിലെ വരാമെന്ന് ശരത്ത് അറിയിച്ചു. തുടര്‍ന്ന് രാത്രി കടയടച്ച് സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവെയാണ് അപകടമുണ്ടായത്.
നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മതിലിൽ ഇടിച്ച് വീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
പ്രസവവേദനയ്ക്കിടയിലും നമിത ഭര്‍ത്താവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. ആൺകുഞ്ഞാണ് ഇവര്‍ക്ക് പിറന്നത്. ഈ കുഞ്ഞിനെ കാണാനോ ഏറ്റുവാങ്ങാനോ ശരത്ത് ഒപ്പമില്ലെന്ന് നമിതയെ എങ്ങനെ അറിയിക്കണമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം.
പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അപകടം അമ്മയുടെ മുന്നിൽവെച്ച്
കണ്ണൂർ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്. അലവിൽ നിച്ചുവയൽ സ്വദേശിയാണ് നന്ദിത. ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്. സ്കൂളിലേക്ക് പോകുന്നതിന് റെയിൽ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
രാവിലെ ഏഴരയോടെയാണ് ദാരുണ സംഭവുമുണ്ടായത്. അമ്മക്കൊപ്പമെത്തി കാറിൽ നിന്നും ഇറങ്ങി റെയിൽവേ ഗേറ്റിന് മറുവശത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിലേക്ക് കയറാനായി ഓടിപ്പോകുന്നതിനിടെയാണ് ട്രെയിൽ തട്ടിയത്. വൈകിയോടുന്ന പരശുറാം എക്സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. സാധാരണ അമ്മയാണ് കുട്ടിയെ സ്കൂളിലേക്ക് ബസ് കയറ്റി വിടുന്നതിന് വേണ്ടി കാറിൽ എത്തിച്ചിരുന്നത്. ഇന്ന് വൈകിയെത്തിയ പരശുറാം എക്സ്പ്രസ് കടന്നുപോകുന്നതിന് വേണ്ടി റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് സ്കൂൾ ബസ് റെയിൽ വേ ഗേറ്റിന് മറുവശത്ത് വന്നു. ഇതോടെ കാറിൽ നിന്നിറങ്ങിയ കുട്ടി വേഗത്തിൽ പാളം മുറിച്ച് കടക്കുകയായിരുന്നു. തലയുടെ ഭാഗത്താണ് ട്രെയിൽ ഇടിച്ചത്.
സ്കൂൾ ബസ് നേരം വൈകിയാൽ കുട്ടികളെ കൂട്ടാതെ പോകുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ആ സാഹചര്യത്തിലാകാം കുട്ടി ഓടി പാളം മുറിച്ച് കടക്കാൻ ശ്രമിച്ചതെന്നും ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് റെയിൽവേ ഗേറ്റ് അടച്ചതിനാൽ സ്കൂൾ ബസ് പോകുകയും കുട്ടിക്ക് ഓട്ടോയിൽ സ്കൂളിലേക്ക് പോകേണ്ടി വന്നിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam