
മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി ആഴകടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ ടീം. പൊന്നാനി സ്വദേശി അബ്ദുള്ളക്കുട്ടി എന്നയാളുടെ ഉടമസ്ഥതയിലുളള ഭാരത് എന്ന ബോട്ടിലെ മത്സ്യ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ചാവക്കാട് ലൈറ്റ് ഹൗസില്‍ നിന്നും എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക് പടിഞ്ഞാറ് കടലിലാണ് ബോട്ടിന്റെ എഞ്ചിന്‍ നിലച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിയത്. വിവരം അറിഞ്ഞ് ഇവരെ രക്ഷിച്ച് മുനക്കകടവ് ഹാര്‍ബറില്‍ എത്തിച്ചെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കടലില്‍ ബോട്ട് എഞ്ചിന്‍ നിലച്ച് കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന് സന്ദേശം ലഭിക്കുകയും ഉടനെ തന്നെ മുനക്കകടവ് ഭാഗത്തുള്ള സീ റെസ്‌ക്യൂ ബോട്ട് അങ്ങോട്ട് തിരിച്ച് ബോട്ടിനെ കെട്ടിവലിച്ച് കരയിലെത്തിക്കുകയായിരുന്നു. അഴീക്കോട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരായ വി.എം ഷൈബു, വി.എന്‍ പ്രശാന്ത് കുമാര്‍, ഇ.ആര്‍ ഷിനില്‍ കുമാര്‍, ഫിഷറീസ് സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ പ്രമോദ്, അജിത്ത്, ബോട്ട് സ്രാങ്ക് റഷീദ്, ഡ്രൈവര്‍ മുഹമ്മദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകള്‍ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.
'ഞെട്ടിക്കുന്ന കാഴ്ച': വയലില്‍ കെട്ടിയിട്ട പശുവിനെ ക്രൂരമായി കൊന്ന നിലയില്‍ കണ്ടെത്തി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam