
തിരുവനന്തപുരം: തിരുവനന്തപുരം ചൊവ്വര ഭാഗത്ത് എക്സൈസിന്‍റെ വൻ കഞ്ചാവ് വേട്ട. നാല് കിലോഗ്രാം കഞ്ചാവുമായി അഞ്ചു പേരെ എക്സൈസ് പിടികൂടി. പരിശോധനയ്ക്കിടെ നിർത്താതെ പോയ മാരുതി സ്വിഫ്റ്റ് കാറിനെ അതിസാഹസികമായി പിന്തുടർന്നാണ് എക്സൈസ് വകുപ്പിന്‍റെ പ്രത്യേക മൊബൈൽ യൂണിറ്റ് മയക്കുമരുന്ന് കടത്തു സംഘത്തെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാക്കളാണ് കഞ്ചാവുമായി പിടിയിലായതെന്ന് എക്സൈസ് പറഞ്ഞു.
പേരേക്കോണം സ്വദേശികളായ വിഷ്ണു, ശ്രീരാഗ്, അജി, ആമച്ചൽ സ്വദേശി ശരത്, പാറശ്ശാല സ്വദേശി വിപിൻ എന്നിവർ ആണ് കാറിൽ കടത്തിയ കഞ്ചാവുമായി പിടിയിലായത്. കൊലപാതക ശ്രമം ഉൾപ്പെടെ ആറോളം ക്രിമിനൽ കേസുകളിൽ പ്രതികളാണ് പ്രതികളെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് കോവളത്തേക്ക് കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചൊവ്വര ഭാഗത്ത് എക്സൈസിന്‍റെ പരിശോധനയ്ക്കിടെ യുവാക്കൾ വാഹനം നിർത്താതെ അമിത വേഗതയിൽ രക്ഷപ്പെടുകയായിരുന്നു. എന്നാൽ പിന്തുടർന്ന എക്സൈസ് സംഘം കാറിനെ വട്ടം വെച്ച് യുവാക്കളെ പൊക്കി.
വാഹനം പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസ് സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് കെഇഎംയു ടീം പ്രതികളെ വലയിലാക്കിയത്. പാച്ചല്ലൂർ, വെങ്ങാനൂർ, വിഴിഞ്ഞം, കോവളം, തീരദേശ മേഖലകളിൽ ചെറു പൊതികളിലാക്കി വിൽപന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതിർത്തി പരിശോധനയ്ക്ക് പ്രത്യേകമായി എക്സൈസ് വകുപ്പിന് അനുവദിച്ച മൊബൈൽ യൂണിറ്റ് ആയ കെഇഎംയു നിരവധി മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ മാസങ്ങളിൽ നടത്തിയത്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി.വിജയകുമാർ, പ്രിവന്‍റീവ് ഓഫീസർ .കെ. ഷാജു, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് അജയൻ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ്, ഹരിപ്രസാദ്, സുജിത്ത്, അനീഷ് എന്നിവർ പങ്കെടുത്തു.
Read More : ജോലി ആംബുലൻസ് ഡ്രൈവർ, മെഡിക്കൽ കോളേജിലെ പാർക്കിംഗിൽ പതിവായെത്തും, ഒടുവിൽ പിടിയിലായത് 25 ബൈക്കുകളുമായി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam