
പത്തനംതിട്ട: പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ തീപടര്‍ന്നത് സ്വിച്ച് ബോര്‍ഡിന്‍റെ ഭാഗത്തുനിന്നെന്ന് ഫോറന്‍സിക് വിദഗ്ധര്‍. എന്നാൽ, ഇതിൽ കൂടുതൽ പരിശോധന നടത്തി വ്യക്തത വരുത്തേണ്ടതുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപിടിത്തത്തിന് കാരണമെന്ന് ഉറപ്പിക്കാനായിട്ടില്ല. അതിനാൽ തന്നെ ദുരൂഹത തുടരുകയാണ്.
ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇലക്ട്രിക് ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നാളെ വീട്ടിലെത്തി പരിശോധന നടത്തും. ഇന്നലെ രാത്രിയാണ് കോന്നി ഇളകൊള്ളൂര്‍ സ്വദേശി മനോജ് തീപിടിച്ച വീട്ടിനുള്ളിൽ വെന്തുമരിച്ചത്.
സ്വിച്ച് ബോര്‍ഡിന്‍റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്ന കാര്യം കൂടുതൽ പരിശോധിച്ചശേഷമെ ഉറപ്പിക്കാനാകുവെന്നാണ് പൊലീസ് പറയുന്നത്.സ്വിച്ച് ബോര്‍ഡിന്‍റെ ഭാഗത്തുനിന്നും ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീ പടർന്നത് മദ്യ ലഹരിയിലായിരുന്ന മനോജ് അറിഞ്ഞില്ല. അമ്മയും മറ്റുള്ളവരും പുറത്ത് ഇറങ്ങി. അങ്ങനെ മനോജ് മരിച്ചുവെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.
ഫോറൻസിക് സംഘത്തിന്‍റെ കണ്ടെത്തലിൽ വ്യക്തത വരുത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ നാളെ സ്ഥലം പരിശോധിക്കും. വൻതിപിടുത്തമാണ് ഇന്നലെ രാത്രിയുണ്ടായത്. ഫയർ ഫോഴ്സ് തീ അണച്ച ശേഷമാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വനജയുടെ മകൻ മനോജിന്‍റെ (35) മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിൽ കുടുംബാഗങ്ങൾ തമ്മിൽ സ്ഥിരം പ്രശ്ങ്ങളാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രിയും അമ്മയും അച്ഛനും മകനും വഴക്കിട്ടു. പിന്നീട് വീടിന് തീപിടിച്ചതാണ് കണ്ടെതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തീപിടുത്തമുണ്ടാകുന്നതിനു മുൻപ് മനോജിന്‍റെ അച്ഛൻ സോമൻ പുറത്തേക്ക് പോയിരുന്നു. അമ്മ വനജ പുറത്തിറങ്ങി നിൽപ്പുണ്ടായിരുന്നുവെന്നും അയൽവാസികള്‍ പറയുന്നു.
മദ്യലഹരിയിൽ മനോജോ മറ്റ് കുടുംബാഗങ്ങളോ വീടിനു തീയിട്ടു അല്ലെങ്കിൽ ഷോർട്ട് സർക്യൂട്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മനോജിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും നിർണ്ണായകമാണ്. നിരവധി വീടുകൾ അടുത്തടുത്തായുള്ള പ്രദേശത്ത് വൻദുരന്തമാണ് ഇന്നലെ ഒഴിവായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam