
കൊല്ലം: കുളത്തുപ്പുഴ വനത്തിനുള്ളില്‍ വീണ്ടും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ആമക്കുളം പെരുമ്പടപ്പുപച്ച വനത്തിനുള്ളിലാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ തലയോട്ടിയും മരത്തിന് താഴെ ഉടലിന്റെ ഭാഗവും കണ്ടെത്തിയത്. 60 വയസ്സ് തോന്നിക്കുന്ന ആളുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ പരിശോധന നടത്തവേ ഈച്ചകൾ കൂട്ടമായി പറക്കുന്നത് കണ്ട് പരിശോധന നടത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. തൂങ്ങിമരിച്ചതാകാമെന്നും മൃതദേഹം അഴുകിയപ്പോൾ തലയോട്ടി ഒഴികെ മറ്റു ഭാഗങ്ങൾ മരത്തിന്റെ ചുവട്ടിൽ വീണതാകാമെന്നുമാണ് അനുമാനിക്കുന്നത്.
പിന്നീട് മൃഗങ്ങൾ വലിച്ച് തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ കൊണ്ടിട്ടതാകാമെന്നും കരുതുന്നു. ആറുമാസത്തോളം പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. ആറു മാസങ്ങൾക്ക് മുമ്പേ കാണാതായ ആളുടെ അസ്ഥികൂടമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
മിസ്സിംഗ് കേസിൽ ഉൾപ്പെട്ട ആരെങ്കിലും ആണോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.ഡിഎൻഎ ടെസ്റ്റിന് ശേഷമേ മരിച്ചയാളെ തിരിച്ചറിയാൻ പറ്റുകയുള്ളൂ.പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുളത്തുപ്പുഴ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam