
സുല്‍ത്താന്‍ ബത്തേരി: കാട്ടില്‍ കയറി മദ്യം ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ ഫോറസ്റ്റ് വാച്ചറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് പേരെ സുൽത്താൻ ബത്തേരി പൊലീസ് പിടികൂടി. ചീരാല്‍ രവീന്ദ്രന്‍(23), കല്ലൂര്‍ രാജു(36), കല്ലൂര്‍ പ്രകാശന്‍(20) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നൂല്‍പ്പുഴയിലെ പണപ്പാടി എന്ന സ്ഥലത്തെ വനപ്രദേശത്ത് വെച്ചാണ് മൂവര്‍ സംഘം മദ്യം ഉപയോഗിക്കാന്‍ ശ്രമിച്ചത്.
ഇത് കണ്ട സുൽത്താൻ ബത്തേരി ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക വാച്ചര്‍ മദ്യപാന ശ്രമം തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ മുവരും സംഘം ചേര്‍ന്ന് വാച്ചറെ വടി കൊണ്ടും കത്തി കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടര്‍ന്ന് വാച്ചര്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ സംഭവം അറിഞ്ഞ വനംവകുപ്പ് മേല്‍ ഉദ്യോഗസ്ഥര്‍ സുല്‍ത്താന്‍ ബത്തേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വനത്തിൽ അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹമാണ്. സ്ഫോടക വസ്തുക്കൾ, വേട്ടയാടുന്നതിനുള്ള ആയുധങ്ങൾ എന്നിവയുമായി വനത്തിൽ കടക്കുന്നതും കുറ്റകരമാണ്. മദ്യ കുപ്പികളുമായി വനത്തിൽ പ്രവേശിക്കുന്നതും കുപ്പികൾ അടിച്ച് തകർക്കുന്നതും ജയിൽ ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നിരിക്കെയാണ് വാച്ചറിന് മർദ്ദനമേൽക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam