
തൃശൂര്‍: പെണ്‍കുട്ടിയെ കൊണ്ട് ബാലവേല ചെയ്യിപ്പിച്ചതിന് പിടികിട്ടാപ്പുള്ളി കടംബന്‍ അറസ്റ്റില്‍. തമിഴ്‌നാട് സേലം സിറുപാക്കം കടംബന്‍ (60) ആണ് അറസ്റ്റിലായത്. 2011 കാലഘട്ടത്തില്‍ ബാലികയായ പെണ്‍കുട്ടിയെ കൊണ്ട് ഒരു വീട്ടില്‍ ബാലവേല ചെയ്യിപ്പിക്കുന്നതിനായി കണ്ടെത്തിയ കാര്യത്തിന് സംഭവത്തില്‍ കടംബനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ കടംബൻ ഒളിവിൽ പോയി.
ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ തമിഴ്‌നാട്ടില്‍ അമ്പലത്തില്‍ ശാന്തിപ്പണി ചെയ്തുവരുന്നതായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ബി കൃഷ്ണകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം തമിഴ്‌നാട്ടിലെ കടലൂര്‍ എത്തുകയും കടംബനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കടംബനെ അറസ്റ്റ് ചെയ്ത സംഘത്തില്‍ കൊടുങ്ങല്ലൂര്‍ എസ് എച്ച് ഒ അരുണ്‍ ബി കെ, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ തോമസ് പി എഫ്, പൊലീസ് ഉദ്യോഗസ്ഥരായ ഷമീര്‍, ബിനില്‍ വി ബി എന്നിവര്‍ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വിവിധ കേസുകളിലായി രണ്ട് യുവാക്കളെ എം ഡി എം എയുമായി എക്സൈസ് പിടികൂടി എന്നതാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ആക്കുളം ഭാഗത്ത് നിന്നും 5.13 ഗ്രാം എം ഡി എം എയുമായി കിരൺ ലാസർ (29) എന്നയാളെയും അലത്തറയിൽ നടത്തിയ പരിശോധനയിൽ 0.44 ഗ്രാം എം ഡി എം എയുമായി ജോണി (31) നെയുമാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. ബൈക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു കിരണിൽ നിന്നും എം ഡി എം എ കണ്ടെത്തിയത്. കച്ചവടത്തിനായി കൈവശം വച്ചെന്നതാണ് ജോണിനെതിരായ പരാതി. സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ലോറൻസ്, രാജേഷ് കുമാർ, പ്രിവന്‍റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ആരോമൽ രാജൻ, പ്രബോധ്, അക്ഷയ് സുരേഷ്, അനന്തു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്‍റോ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. കിരണിനെ റിമാൻഡ് ചെയ്തു. ജോണിനെ ജാമ്യത്തിൽ വിട്ടു.