
കൊല്ലം: പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്ന് കളഞ്ഞ ഗുണ്ടാ നേതാവിനെ സാഹസികമായി പിടികൂടി. തമിഴ് നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പ്രതി സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 3.30 ഓടെയാണ് വിദഗ്ധമായ് ഇയാളെ പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ അതിർത്തി ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു സജീവ്. താടിയും മുടിയുമൊക്കെ മാറ്റി വേഷം മാറി ഒളിവിൽ കഴിഞ്ഞിരുന്നത്. മൊബൈൽ ഫോണും ഉപയോഗിച്ചിരുന്നില്ല. ഇയാളുടെ അടുത്ത പരിചയക്കാരെയും മറ്റും ചോദ്യം ചെയ്തതിൽ നിന്നാണ് തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചത്. അവസാനം വിളിച്ച നമ്പറുകളും പ്രതി തമിഴ്നാട്ടിലേക്ക് കടന്നതിന്റെ സൂചനകൾ നൽകി. തെങ്കാശിയിലെ ഒരു വീട്ടിനുള്ളിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. കിടക്കയിൽ കത്തിയടക്കം സൂക്ഷിച്ചിരുന്നു. പത്തനാപുരം എസ് എച്ച് ഒ ബിനു, എസ് ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ സാഹസികമായ് പ്രതിയെ കീഴടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പത്തനാപുരം പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിനിടെ മണ്ണ് മാഫിയ സംഘത്തിലെ തലവനായ സജീവ് പരാക്രമം കാട്ടിയത്. ക്ഷേത്രത്തിൽ അൽസേഷ്യൻ നായയുമായി എത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. പത്തനാപുരം പൊലീസ് സ്ഥലത്തെത്തി സജീവിനെ വീട്ടിലേക്ക് മടക്കി അയച്ചങ്കിലും പൊലീസ് തിരികെപ്പോയതോടെ സജീവ് വീണ്ടും വാഹനവുമായ് സ്ഥലത്തെത്തി അക്രമം അഴിച്ചു വിട്ടു. ഇതോടെ പൊലീസ് വീണ്ടും സ്ഥലത്തെത്തി പറഞ്ഞു വിടാൻ ശ്രമിച്ചതോടെ പൊലീസിന് നേരെ തിരിയുകയായിരുന്നു. പൊലീസുകാരെ വണ്ടിയിടിച്ച് പരിക്കേൽപ്പിക്കാനും പൊലീസു വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസർ അനീഷ് മോഹനന് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam