
കോഴിക്കോട്: വയോധികയുടെ മാല പിടിച്ചുപറിച്ച് കൊണ്ടുപോയ കേസില്‍ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ചേവായൂര്‍ സ്വദേശി കോട്ടകുന്ന് വില്ലികാട് വീട്ടില്‍ ഷഹനൂപി(26) നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മാങ്കാവ് മിംസ് ഹോസ്പിറ്റലിന് സമീപത്തെ ഹോട്ടലില്‍ മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍ ഒഴിവ് സമയങ്ങളില്‍ എക്‌സിക്യൂട്ടീവ് വേഷത്തിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കുന്ന രീതിയാണ് പിന്‍തുടര്‍ന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആര്‍ക്കും സംശയം തോന്നാതിരിക്കാനാണ് ഇയാള്‍ നല്ല വേഷവിധാനത്തില്‍ എത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെയാണ് ചാത്തമംഗലം സ്വദേശിനിയായ ദേവകി മോഷണത്തിന് ഇരയായത്. ആനപ്പാറയിലെ ഹോസ്പിറ്റലില്‍ പോയി തിരികെ വരുമ്പോള്‍ പൂളപ്പറമ്പ് വാട്ടര്‍ ടാങ്കിനു സമീപം വെച്ച് ഷഹനൂപ് കവര്‍ച്ച നടത്തുകയായിരുന്നു.
ദേവകിയുടെ പിറകിലൂടെ ബൈക്കില്‍ എത്തിയ ഇയാള്‍ ഇവരോട് വഴി ചോദിച്ചു. തുടര്‍ന്ന് അല്‍പം മുന്നോട്ട് പോയി വീണ്ടും തിരികെയെത്തി ദേവകിയുടെ കഴുത്തില്‍ അണിഞ്ഞിരുന്ന ഒന്നര പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഷഹനൂപിനെ കുറിച്ചുള്ള വിവരങ്ങളിലേക്കെത്തിയത്. ഇയാളുടെ പേരില്‍ കാക്കൂര്‍ പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. 2023 സെപ്റ്റംബറില്‍ കടത്തനംപുറത്ത് താഴം എന്ന സ്ഥലത്ത് വെച്ച് യുവതിയുടെ മൂന്ന് പവന്‍ തൂക്കം വരുന്ന മാല ഷഹനൂപ് പൊട്ടിച്ചെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam