
മൂന്നാർ: ശൈശവ വിവാഹം ചെയ്ത നാല്‍പ്പത്തിയഞ്ചുകാരന്‍ മൂന്നാർ പൊലീസിന്‍റെ പിടിയിലായി. ഇടമലക്കുടി ആദിവാസി കുടിയില്‍ കണ്ടത്തുകൂടി ഊരിലെ രാമന്‍ ആണ് പിടിയിലായത്. 15 കാരിയെ ആണ് ഇയാൾ വിവാഹം ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ മൂന്നാര്‍ പൊലീസ് ഇടമലക്കുടിയിലെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. വിവിധ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചു വന്നിരുന്ന പ്രതി ഇടമലക്കുടിയില്‍ ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് സംഘം ഇടമലക്കുടിയിലേക്ക് തിരിക്കുകയായിരുന്നു. മൂന്നാര്‍ സി ഐ മനേഷ് കെ പൗലോസ്, സി ഐ കെ ഡി മണിയന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഡോണി ചാക്കോ, അനീഷ് ജോര്‍ജ്, പ്രദീപ് കുമാര്‍, സക്കീര്‍ ഹുസൈന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടുകൂടിയത്.
കഴിഞ്ഞ ഡിസംബർ മാസത്തിലായിരുന്നു 45 കാരനും 15 കാരിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹിതനും പ്രായപൂര്‍ത്തിയായ രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു വരന്‍. 15 കാരിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. ശൈശവ വിവാഹമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജനുവരി അവസാനത്തോടെ ശിശു സംരക്ഷണവകുപ്പ് പോക്സോ ചുമത്തി കേസെടുക്കാൻ പൊലീസിനോട് ആവശ്യപെടുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നറിഞ്ഞതോടെ പ്രതി തമിഴ് നാട്ടിലേക്ക് മുങ്ങി. അതിനിടെ പെൺകുട്ടിയും ഒളിവിൽ പോയിരുന്നു. എന്നാൽ പിന്നീട് ഇടമലക്കുടിയിലെത്തിയ പൊലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തുകയും സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതിക്കായി തെരച്ചിൽ പൊലീസ് സജീവമാക്കിയത്. ഇടയക്ക് ഇയാൾ ഇടമലകുടിയിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ച് എത്തിയെങ്കിലും പിടികുടാനായിരുന്നില്ല. ഇന്നലെ രാത്രി വിട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പുലർച്ചെ പൊലീസ് പരിശോധന നടത്തുകയായിരുന്നു. കാട്ടിലേക്ക് ഓടി രക്ഷപെടാന്‍ പ്രതി ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടി ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലാണ് ഇപ്പോഴുള്ളത്. കേസിൽ മറ്റാരും പ്രതികളില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam