
തൃശൂര്‍: തൃശൂര്‍ മാളയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ഇറങ്ങിയോടി. വലിയപറമ്പ് സ്വദേശി അഭിനവ് ആണ് മാള ഗവ ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടിയത്. നിയന്ത്രണം വിട്ട ബൈക്ക് കാറിന് പുറകിലിടിച്ചാണ് യുവാവിന് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
മാള കാർമേൽ കോളേജിന് സമീപമാണ് അപകടം നടന്നത്. ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ കുറിച്ച് ഇതുവരെ വിവരം ഒന്നും കിട്ടിയിട്ടില്ല. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം ഉള്ളതായി ആശുപത്രി ജീവനക്കാർ പറഞ്ഞു.
അതേസമയം, മലപ്പുറം കൽപകഞ്ചേരിയിൽ നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ഇരിങ്ങാവൂർ തങ്ങൾപ്പടി ക്വാർട്ടേഴ്‌സിൽ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകൻ അഭിഷേക് (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കൽപകഞ്ചേരി ജി വി എച്ച് എസ് സ്‌കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ അഭിഷേക് സ്‌കൂൾ കഴിഞ്ഞ് വന്ന ശേഷം കളിക്കാൻ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാൻപടി ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ മതിലിൽ ഇടിച്ചു തെറിച്ചുവീണാണ് അപകടമുണ്ടായത്.
അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ഇതിനിടെ കുഞ്ഞിനെ പാലൂട്ടാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക വാഹനാപകടത്തില്‍ മരണപ്പെട്ടത് നാടിനാകെ നൊമ്പരമായി. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്‍റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനെ പാലൂട്ടുന്നതിനും വീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam