തുടരെ തുടരെ അടിപിടി കേസുകള്‍; സ്ത്രീകളോട് അതിക്രമം, ഷെമീറിനെ കാപ്പാ ചുമത്തി നാടുകടത്തി

By Web TeamFirst Published Mar 21, 2023, 8:45 PM IST
Highlights

കഴിഞ്ഞ ആറ് മാസമായി ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ സമയത്താണ് രണ്ടാം കുറ്റി ജംഗ്ഷന് സമീപം വെച്ച് ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

കായംകുളം: കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചേരാവള്ളി മുല്ലശ്ശേരിൽ വീട്ടിൽ മാങ്ങാണ്ടി ഷമീർ എന്ന് വിളിക്കുന്ന ഷെമീറി (37) നെ കാപ്പാ നിയമ പ്രകാരം നാടുകടത്തി. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ 2016 ൽ കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റകരമായ നരഹത്യാശ്രമം, 2019, 2020, 2022 കാലത്ത് അടിപിടി, 2022 ൽ, 2022 ൽ സ്ത്രീകളെ അപമാനിച്ച കേസിലും, വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2020ൽ അടിപിടി കേസിലും പ്രതിയാണ്.

കഴിഞ്ഞ ആറ് മാസമായി ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ സമയത്താണ് രണ്ടാം കുറ്റി ജംഗ്ഷന് സമീപം വെച്ച് ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തുടര്‍ന്നാണ് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടത്. അതേസമയം, കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട് ഉണ്ണിമേസ്തിരിപ്പടി ഭാഗത്ത് പരിത്തുശ്ശേരി വീട്ടിൽ ഡോണ്‍ മാത്യുവിനെ കഴിഞ്ഞ ദിവസം കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറ് മാസക്കാലത്തേക്ക് നാടുകടത്തിയിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളിലായി ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മാര്‍ച്ച് ആദ്യവാരം എറണാകുളം ജില്ലയിലെ നിരന്തര കുറ്റവാളിയായ 'ഡ്രാക്കുള' സുരേഷിനെ കാപ്പാ ചുമത്തി ജയിലിലടച്ചിരുന്നു.

കൊച്ചി നഗരത്തിലും പുത്തൻകുരിശ് , മൂവാറ്റുപുഴ, കുന്നത്തുനാട് , ആലുവ , എറണാകുളം സെൻട്രൽ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലും നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2021 ഡിസംബറിൽ ഇയാളെ ആറ് മാസത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിങ്ങിയ ഇയാൾ വീണ്ടും കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടിയെടുത്തത്. 

കരിമണൽ മോഷ്ടിച്ചു കടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ; മിനി ലോറിയും പിടിച്ചെടുത്തു

click me!