കരിമണൽ മോഷ്ടിച്ചു കടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ; മിനി ലോറിയും പിടിച്ചെടുത്തു
ചിലയിടങ്ങളിൽ ഇവർക്ക് നാട്ടുകാരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. കമ്മീഷൻ വ്യവസ്ഥയിൽ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹരിപ്പാട്: കരിമണൽ മോഷ്ടിച്ചു കടത്തിയ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ. പാനൂർ പുളിമൂട്ടിൽ കിഴക്കതിൽ മുബാറക്ക് (23) നെയാണ് ഞായറാഴ്ച അർധ രാത്രിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കരിമണൽ കടത്താൻ ഉപയോഗിച്ച മിനി ലോറിയും പിടിച്ചെടുത്തു. സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മണൽ കടത്തിന് പിന്നിൽ വൻ ലോബിയാണെന്ന് പൊലീസ് പറഞ്ഞു. പാനൂർ, ചേലക്കാട് ഭാഗങ്ങളിൽ നിന്ന് രാത്രികാലങ്ങളിൽ കരിമണൽ കടത്തുന്നത് പതിവാണ്.
ചിലയിടങ്ങളിൽ ഇവർക്ക് നാട്ടുകാരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. കമ്മീഷൻ വ്യവസ്ഥയിൽ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തൃക്കുന്നപ്പുഴ എസ്എച്ച്ഒ ആർഎസ് ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, കൊണ്ടോട്ടി നീറാട് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞത് മണല്‍കടത്ത് സംഘമാണെന്നുള്ള സംശയങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു.
വേങ്ങര സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ സിജിത്തിന് വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗേറ്റിന് സമീപത്ത് വെച്ച് സ്ഫോടകവസ്തു പൊട്ടി. പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടുകാര്‍ ശബ്‍ദം കേട്ട് ഞെട്ടിയുണര്‍ന്നത്. ഗേറ്റിന് സമീപത്ത് തീ കത്തുന്നതാണ് പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ടത്.
ഫോറസന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ ചിതറിയ നിലയിൽ ഡിറ്റണേറ്റര്‍ ജലറ്റിൻ സ്റ്റിക്, വയർ ചില്ലുകള്‍ തുടങ്ങിയവയുടെ അവശിഷ്ടം കണ്ടെത്തിയിരുന്നു. സിജിത്തിന്റെ വീടിന് സമീപത്ത് തന്നെയാണ് സഹോദരനും അരിക്കോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ ശിശിത്തിന്റെ വീട്. മണല്‍ക്കടത്ത് സംഘമാണ് പിന്നിലെന്ന സംശയമാണ് പൊലീസിനുള്ളത്. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.