
കോവളം: കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ് (KACV) സംഘടിപ്പിക്കുന്ന 'കലപില' സമ്മർ ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഡിജിറ്റൽ ലോകത്തെ തിരക്കുകളിൽ നിന്ന് മാറി, കേരളത്തിന്റെ തനതായ ഗ്രാമീണ അന്തരീക്ഷത്തിൽ കലയെയും സർഗ്ഗാത്മകതയെയും നേരിട്ടറിയാൻ കഴിയുന്ന രീതിയിലാണ് ക്യാമ്പ് വിഭാവനം ചെയ്തിരിക്കുന്നത്. പഴമയുടെ തനിമയും പുതുമയുടെ സാങ്കേതികതയും തമ്മിലുള്ള അകലം കുറയ്ക്കുക എന്നതാണ് കലപില സമ്മർ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും കരകൗശല വിദ്യകളും നേരിട്ട് മനസ്സിലാക്കാനും മികച്ച കലാകാരന്മാരിൽ നിന്ന് അവ അഭ്യസിക്കാനും ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സാധിക്കും. ഇത്തരം സംവേദനാത്മക സെഷനുകളിലൂടെയും തത്സമയ പ്രദർശനങ്ങളിലൂടെയും കേരളത്തിന്റെ സർഗ്ഗാത്മക പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടുന്നതിനൊപ്പം പുതിയ സംരംഭകത്വ ചിന്തകൾ വളർത്തിയെടുക്കാനും ക്യാമ്പ് അവസരമൊരുക്കുന്നു.
ഈ വർഷത്തെ ക്യാമ്പിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് ഇതിനോടനുബന്ധിച്ച് നടത്തുന്ന റോബോട്ടിക് വർക്ക്‌ഷോപ്പാണ്. പാരമ്പര്യ കലകളും ആധുനിക സാങ്കേതികവിദ്യയും എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നു എന്ന് ഈ വർക്ക്‌ഷോപ്പിലൂടെ കാണിച്ചുതരുന്നു. അത്യാധുനികമായ റോബോട്ടിക്‌സ് സാങ്കേതികവിദ്യ സർഗ്ഗാത്മകമായ രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്നും കരകൗശല വിദ്യകളെ സാങ്കേതിക വിദ്യയുമായി എങ്ങനെ കോർത്തിണക്കാം എന്നും ഇതിലൂടെ പഠിപ്പിക്കുന്നു. കുട്ടികളിൽ ശാസ്ത്രീയമായ അറിവിനൊപ്പം കലാപരമായ കാഴ്ചപ്പാടുകളും വളർത്താൻ ഈ സെഷൻ ഏറെ സഹായകരമാകുമെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു ശ്രീപ്രസാദ് പറഞ്ഞു.
പരമ്പരാഗത വ്യവസായങ്ങൾ ആധുനിക ലോകത്ത് എങ്ങനെ പരിണമിക്കാം എന്നതിനെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതോടൊപ്പം സർഗ്ഗാത്മകത പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും ക്യാമ്പ് മികച്ചൊരു വേദിയായിരിക്കും. ശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിൽ പുതിയ വൈദഗ്ധ്യങ്ങൾ ആർജ്ജിക്കാനും ആത്മവിശ്വാസം വളർത്താനും കേരളത്തിന്റെ കരകൗശല സംസ്കാരം അനുഭവിച്ചറിയാനും ക്യാമ്പ് സഹായിക്കും. 5 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 21 മുതൽ 26 വരെയും ആയിരിക്കും ക്യാമ്പ്. രജിസ്‌റ്റര്‍ ചെയ്യുന്നതിന് 9288001166, 9288001197 ബന്ധപ്പെടുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam