ഉമിനീർ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റിൽ ഫലം കിട്ടും, പരിശോധന കടുപ്പിക്കാൻ തീരുമാനം

Published : Feb 24, 2026, 12:24 PM IST
saliva testing kit

Synopsis

രാസ ലഹരി ഉപയോഗം വേഗത്തിൽ കണ്ടെത്താൻ പൊലീസ് ഉമിനീർ പരിശോധനാ കിറ്റുകൾ വ്യാപകമാക്കുന്നു. കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ 'സൊറ്റോക്സ്' അനലൈസറുകൾ വഴി രണ്ട് മിനിറ്റിനകം ഫലം അറിയാൻ സാധിക്കും. 

കൊച്ചി: എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തിൽ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ‘സൊറ്റോക്സ്’ അനലൈസറുകളുടെ ഉപയോഗം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സമാന സംവിധാനം എക്സൈസ് വകുപ്പ് നേരത്തേ പ്രയോഗത്തിലുണ്ട്. ലഹരി കേസുകളുടെ വർധനവാണ് പൊലീസ് സേനയെ ഈ നീക്കത്തിലേക്ക് നയിച്ചത്.

ഇപ്പോൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ പൊലീസ് യൂണിറ്റുകൾക്കാണ് അനലൈസറുകൾ നൽകിയിരിക്കുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ഉപകരണങ്ങൾ പൊലീസിന് ലഭിച്ചത്. ഏകദേശം 2,000 രൂപ വിലവരുന്ന ഒരു കിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനാകൂ. ചെലവ് കൂടുതലായതിനാൽ വിവിധ ഫണ്ടുകൾ സമാഹരിച്ച് കിറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് പൊലീസിന്റെ പദ്ധതി.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ബ്രെത്തലൈസർ ഉണ്ടായിരുന്നുവെങ്കിലും രാസ ലഹരി ഉപയോഗം തിരിച്ചറിയുന്നത് ഇതുവരെ ബുദ്ധിമുട്ടായിരുന്നു. സംശയാസ്പദരായവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. സംശയത്തിന്റെ പേരിൽ നേരിട്ട് രക്ത പരിശോധന നടത്തുന്നതിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. പുതിയ സംവിധാനത്തിൽ ഉമിനീർ സാമ്പിൾ ഉപയോഗിച്ച് രണ്ട് മിനിറ്റിനകം ഫലം ലഭ്യമാകും. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നുന്നവരെ ഉടൻ പരിശോധിച്ച് മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ ഇതിലൂടെ സാധിക്കും.

കൊച്ചി സിറ്റിയിൽ മാത്രം 2,000 അനലൈസറുകൾ കൂടി വാങ്ങാനുള്ള നടപടികൾ തുടങ്ങി. പദ്ധതി വിജയകരമായാൽ മറ്റ് പൊലീസ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. ഡി-ഹണ്ട് ഓപ്പറേഷൻ സംസ്ഥാനത്തുടനീളം തുടരുന്നു. പ്രതിദിനം ശരാശരി 1,100 മുതൽ 1,300 പേർ വരെ പരിശോധനയ്ക്ക് വിധേയരാകുന്നു. ഇതിൽ ശരാശരി 50 കേസുകൾ രജിസ്റ്റർ ചെയ്യുകയും 75 മുതൽ 90 വരെ ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുവെന്ന് പൊലീസ് അറിയിച്ചു. എക്സൈസ് വകുപ്പും വൻതോതിൽ ലഹരി പിടികൂടുന്നുണ്ട്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രസവ സമയത്തെ പിഴവ്, കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ എടുക്കാൻ പോലുമാകാതെ ഹസ്ന ഫാത്തിമ, ഇതിനോടകം നടന്നത് 5 ഓപ്പറേഷൻ
മോട്ടിവേഷണൽ സ്പീക്കർ 17കാരിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കണ്ണൂർ സ്വദേശി കുന്നത്ത് ഷാജു അറസ്റ്റിൽ