
ചേർത്തല: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ വലതുകൈ അറ്റുപോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത് കിടപ്പിലായ ജീവനക്കാരിയോട് റവന്യു വകുപ്പിന്റെ കൊടുംക്രൂരത. പട്ടണക്കാട് വില്ലേജ് സ്പെഷ്യൽ വില്ലേജ് ഓഫീസറായ ചേർത്തല മരുത്തോർവട്ടം അഭിരാമത്തിൽ സ്മിതാ ചന്ദ്രനെയാണ് (43) വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം നൽകി പാലക്കാട്ടേക്ക് സ്ഥലംമാറ്റിയത്. സെപ്റ്റംബർ 11-ന് പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കാനാണ് ഉത്തരവ്. അപകടത്തിൽ അറ്റുപോയ കൈ തുന്നിച്ചേർക്കാനടക്കം അഞ്ചുമാസത്തിനിടെ 17 ശസ്ത്രക്രിയകൾക്ക് വിധേയയായ ഇവർ പൂർണമായും കിടപ്പിലാണ്. സ്മിതയെ ചേർത്തല താലൂക്കിൽത്തന്നെ നിലനിർത്തണമെന്ന് ആലപ്പുഴ കളക്ടർ ലാൻഡ് റവന്യു കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിട്ടും ഇത് പൂർണമായും അവഗണിച്ചാണ് അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടി.
നിയമസഭാ തെരഞ്ഞെടുപ്പ് പരിശീലന ക്ലാസിൽ പങ്കെടുക്കാൻ മാർച്ച് 11-ന് ഭർത്താവ് പി ടി രാജേഷിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴാണ് വളവനാട് കവലയിൽ ഗ്യാസ് ടാങ്കർ ലോറി ഇടിച്ചത്. ടാങ്കറിനടിയില്പെട്ട് പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയ സ്മിതയുടെ വലതുകൈ ചുമലിൽനിന്ന് വേർപെടുകയും എട്ടു വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചുകയറുകയും ചെയ്തു. മറ്റു പലയിടത്തും ഒടിവുകളുമുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇതിനോടകം ഇരുപത് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി ചെലവായത്. ചികിത്സ തേടിയ ആശുപത്രി മെഡിസെപ്പ് പട്ടികയിൽ ഇല്ലാത്തതിനാൽ ഇൻഷുറൻസ് ആനുകൂല്യവും ലഭിച്ചില്ല. ഈ മാസം 31-ന് അടുത്ത ശസ്ത്രക്രിയ നടക്കാനിരിക്കുകയാണ്. നിലവിൽ ആറുമാസത്തെ അവധിയിലുള്ള ഇവർക്ക് അത് നീട്ടിയെടുക്കേണ്ട ദയനീയ സാഹചര്യമാണുള്ളത്.
ആരോഗ്യപ്രശ്നങ്ങളുള്ളവരെ അതത് സ്ഥലങ്ങളിൽ നിലനിർത്താൻ അനുകമ്പാച്ചട്ടം നിലവിലുണ്ടെങ്കിലും സ്മിതയുടെ കാര്യത്തിൽ ഇത് പാലിക്കപ്പെട്ടില്ല. ഇതേ പട്ടികയിൽ കൊല്ലം ജില്ലയിൽ ഈ ചട്ടം നടപ്പാക്കിയപ്പോഴാണ് ഇവരോട് കടുത്ത വിവേചനം കാട്ടിയത്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥനും കോൺഗ്രസ് അനുകൂല സംഘടനയുടെ ജില്ലാ പ്രസിഡന്റുമായ ഭർത്താവ് രാജേഷ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. ചട്ടപ്രകാരം സ്മിതയെ ജില്ലയിൽ നിലനിർത്താൻ ഇതുതന്നെ മതിയായ കാരണമായിരിക്കെയാണ് അധികൃതർ കണ്ണടച്ചത്. വിദ്യാര്‍ത്ഥികളായ രണ്ടു പെൺമക്കളാണ് ഇവർക്കുള്ളത്. കിടപ്പിലാണെന്ന് കാണിച്ച് മെഡിക്കൽ രേഖകൾ സഹിതം കമ്മിഷണറേറ്റിൽ അപേക്ഷ നൽകിയിട്ടും അനുകൂല നടപടിയുണ്ടാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam