
കോഴിക്കോട്: ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസുമായി കടന്നുകളയാന്‍ ശ്രമിച്ച് മോഷ്ടാക്കള്‍. കോഴിക്കോട് കൊയിലാണ്ടിയിലാണ് അസാധാരണമായൊരു മോഷണ ശ്രമം നടന്നത്. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന 'സെനോ' ബസാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാൽ, കടത്തിക്കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് തിങ്കളാഴ്ച രാത്രി ഒന്‍പതോടെ ട്രിപ്പ് അവസാനിച്ച് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടതായിരുന്നു. പേരാമ്പ്ര ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്ന ട്രാക്കിലാണ് നിര്‍ത്തിയത്. പുലര്‍ച്ചെയോടെ എത്തിയ മോഷ്ടാക്കള്‍ ബസുമായി കടന്നുകളയുകയായിരുന്നു. പൊയില്‍ക്കാവിനും ചെങ്ങോട്ട്കാവിനും ഇടയ്ക്കുവച്ചാണ് ബസ് റോഡരികിലെ ചെളിയിൽ താഴ്ന്ന് താഴ്ചയിലേക്ക് ചരിഞ്ഞത്. ദേശീയ പാത 66നോട് ചേര്‍ന്ന അപ്രോച്ച് റോഡിലൂടെയാണ് മോഷ്ടാക്കള്‍ സഞ്ചരിച്ചത്. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. ഒരു വീടിന്റെ ചുറ്റുമതിലിലേക്കാണ് ബസ് ചരിഞ്ഞു നിന്നത്. പിന്നീട് ഇവര്‍ കടന്നുകളയുകയായിരുന്നുവെന്ന് കരുതുന്നു. രാവിലെ സുഹൃത്തുക്കള്‍ വിളിച്ച് അറിയിച്ചപ്പോഴാണ് ബസ് മോഷണം പോയതായി അറിഞ്ഞതെന്ന് ബസുടമ കുറുവങ്ങാട് സ്വദേശി സലാഹുദ്ദീന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam