കോഴിക്കോട് വടകര മാടാക്കര പള്ളിയിൽ സംഘർഷം. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതേ തുടർന്ന് സാഹചര്യം നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തിവീശി.

കോഴിക്കോട്: പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് മാറിയതോടെ പൊലീസ് ലാത്തിവീശി. കോഴിക്കോട് വടകര മാടാക്കര പള്ളിയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്.

നിലവില്‍ അബ്ദുറഹ്‌മാന്‍ ഫൈസി പൊന്മളയാണ് പള്ളിയിലെ ഖത്തീബായി തുടരുന്നത്. ഇദ്ദേഹത്തെ മാറ്റണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് കുടുംബം വിഷയത്തില്‍ ഇടപെടുകയും കഴിഞ്ഞ റമദാനിലെ ജുമുഅയ്ക്ക് മാത്രം ഇദ്ദേഹത്തിന് അനുമതി നല്‍കിക്കൊണ്ട് ഒരു താല്‍ക്കാലിക പരിഹാരം കാണുകയും ചെയ്തിരുന്നു.

എന്നാല്‍, അതിനുശേഷവും അബ്ദുറഹ്‌മാന്‍ ഫൈസി തന്നെ ഖത്തീബായി തുടര്‍ന്നതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. നബിദിനത്തോടനുബന്ധിച്ച് ഇന്നലെ രാത്രി എട്ടുമണിയോടെ പള്ളിയില്‍ മൗലിദ് പാരായണം നടന്നിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് നിലവിലെ ഖത്തീബ് ആയിരുന്നു. ഇദ്ദേഹത്തിന് ഇതിന് അനുമതിയില്ലെന്നും പള്ളിയില്‍ നിന്ന് മാറ്റണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം തന്നെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കണമെന്ന് പള്ളി കമ്മിറ്റിയും അവരെ അനുകൂലിക്കുന്നവരും നിലപാടെടുത്തതോടെ വാക്കേറ്റം ഉണ്ടാകുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.