
തിരുവനന്തപുരം: ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ആലുംകുഴി കുന്നുംപുറത്ത് വീട്ടിൽ നിഖിൽ (22) ആണ് മരിച്ചത്. ജനുവരി 29 -ന് രാത്രി 7. 30 ഓടെ ഇളവട്ടം റേഷൻകട ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. പാലോട് നിന്ന് നെടുമങ്ങാടേക്ക് പോവുകയായിരുന്ന പൊലീസ് ജീപ്പ് സഡൻ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം.
പൊലീസ് ജീപ്പിന് പിന്നിലായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു നിഖിൽ. സഡൻ ബ്രേക്കിട്ട ജീപ്പിൽ ഹാൻഡിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു. നിഖിൽ റോഡിലേക്ക് തെറിച്ചു വീണു. നെടുമങ്ങാട് നിന്ന് കുളത്തൂപ്പുഴയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിഖിലിൻ്റെ കാലിലൂടെ കയറിയിറങ്ങി. അതീവ ഗുരുതരാവസ്ഥയിലായ നിഖിലിനെ പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ആഴ്‌ചയോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ നിഖിലിൻ്റെ ആരോഗ്യ നില വഷളായി. പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam