കൊല്ലം കുന്നിക്കോട് കൃഷിയിടങ്ങളിൽ നിന്ന് സ്ഥിരമായി വാഴക്കുലകൾ മോഷ്ടിച്ചുവന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിലെത്തി മിന്നൽ വേഗത്തിൽ മോഷണം നടത്തി കടന്നുകളയുന്ന പ്രതികൾ പിടിയിലായതോടെ ഓണവിപണി ലക്ഷ്യമിട്ട കർഷകർ ആശ്വാസത്തിലാണ്.
കൊല്ലം: പട്ടാപ്പകൽ കൃഷിയിടത്തിൽ അതിക്രമിച്ചു കടന്നുകയറി ശരവേഗത്തിൽ വാഴക്കുലകൾ മോഷ്ടിച്ചു കടന്നുകളയുന്ന വിരുതന്മാരായ മോഷ്ടാക്കൾ ഒടുവിൽ പിടിയിലായി. വാളകം സ്വദേശികളായ ഗോപകുമാർ , വിഷ്ണു എന്നിവരെയാണ് വാഴക്കുലകൾ മോഷ്ടിച്ചതിന് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാവ് ജംഗ്ഷനിൽ ബംഗ്ലാവ് വീട്ടിൽ ശിവശങ്കരൻ നായരുടെയും വിജയമ്മയുടെയും പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് അടുത്തിടെ വാഴക്കുലകൾ മോഷണം പോകുന്നത് പതിവായിരുന്നു. ആറ്റുനോറ്റ് വളർത്തിയെടുക്കുന്ന വാഴക്കുലകൾ അത്രയും മോഷണം പോകാൻ തുടങ്ങിയതോടെ ഒടുവിൽ ശിവശങ്കരൻ നായരും ഭാര്യ വിജയമ്മയും ചേർന്ന് കുന്നിക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. കുന്നിക്കോട് പോലീസ് ഇൻസ്പെക്ടർ രാജകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പകൽ സമയത്തായിരുന്നു മോഷണം. ഇരുട്ടു വീഴുമ്പോൾ തന്നെ മോഷണ മുതൽ പറമ്പ് കടക്കും. വാഴക്കുല മോഷ്ടിക്കുന്നത് കണ്ട് പരാതിക്കാരിയായ വിജയമ്മ പിന്നാലെ ഓടിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. ബൈക്കിലെത്തി മിന്നൽ വേഗത്തിൽ കുല മോഷ്ടിച്ച് കടന്നു കളയുന്നതായിരുന്നു ഇവരുടെ രീതി. തന്ത്രപരമായി വാഴക്കുല കള്ളന്മാരെ ഒടുവിൽ പോലീസ് പിടികൂടിയതോടെ പ്രദേശത്തെ കർഷകർ ആശ്വാസത്തിലാണ്. ആറ്റുനോറ്റു വളർത്തിയെടുക്കുന്ന വാഴക്കുലകൾ ഇനി സ്വന്തമായി വിളവെടുക്കാമല്ലോ എന്നതാണ് അവരുടെ സമാധാനം. ഓണവിപണി ലക്ഷ്യമിട്ട് നിരവധി പേരാണ് പ്രദേശത്ത് വാഴകൃഷി ഇറക്കിയിട്ടുള്ളത്.
