
തൃശൂര്‍: കൊറോണ പടര്‍ന്ന് പിടിച്ചതിന് പിന്നാലെ ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ചുമയ്ക്ക് പിന്നിലെ ശബ്ദത്തിന്‍റെ ഉടമ ഇതാണ്. പ്രീ കോള്‍ ആയും കോളര്‍ ട്യൂണ്‍ ആയും കൊറോണ വൈറസിനെതിരെ പുലര്‍ത്തേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത് ബിഎസ്എന്‍എല്ലിന്‍റെ മലയാളം അനൗണ്‍സ്മെന്‍റ്കളിലൂടെ ശ്രദ്ധേയയായ ശ്രീപ്രിയ. ഇംഗ്ലീഷില്‍ മുന്‍ കരുതല്‍ സന്ദേശങ്ങള്‍ ടെലികോം കമ്പനികള്‍ ഏറ്റെടുത്തതോടെയാണ് മലയാളത്തില്‍ മുന്‍കരുതല്‍ സന്ദേശത്തിന്‍റെ സാധ്യത തെളിഞ്ഞത്.
എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്റ്റോര്‍ ഡിപ്പോ ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസറാണ് ശ്രീപ്രിയ. ഇതിന് മുന്‍പും ബിഎസ്എന്‍എല്ലിന് വേണ്ടി ശ്രീപ്രിയയുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. ഒരു മീറ്റര്‍ അകലം പാലിക്കുക തുടങ്ങി 38 സെക്കന്‍റാണ് സന്ദേശം. ഒരുപക്ഷേ രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാവും വാര്‍ത്താ വിനിമയ സംബന്ധിയല്ലാത്ത ഒരു വിഷയത്തില്‍ ഇത്രയും പ്രചാരണം നടക്കുന്നത്.
അടിയന്തര ഫോണ്‍വിളികള്‍ക്കിടയില്‍ 'കോവിഡ് 19 ചുമ സന്ദേശം' ഒഴിവാക്കാന്‍ ചെയ്യേണ്ടത്
എല്ലാവരിലേക്കും മുന്‍കരുതല്‍ മാര്‍ഗം പെട്ടന്ന് എത്താന്‍ വേണ്ടിയായിരുന്നു ടെലികോം മന്ത്രാലയം ഈ മാര്‍ഗം സ്വീകരിച്ചത്. ബിഎസ്എന്‍എല്‍ ഈ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കിയപ്പോള്‍ ചില സ്വകാര്യ കമ്പനികള്‍ സഹകരണത്തില്‍ മുന്നോട്ട് വന്നില്ല. കോള്‍ സ്വീകരിക്കുന്നയാളുടെ ഫോണില്‍ ബെല്‍ അടിക്കും മുന്‍പുള്ള പ്രീ കോള്‍ സെറ്റിങ് ആയാണ് പരമാവധി ഈ സന്ദേശം നല്‍കുന്നത്. കോളര്‍ ട്യൂണായും സന്ദേശം പ്രചരിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam