
കൊല്ലം: ബിജെപിയില്‍ ചേര്‍ന്ന ആര്യങ്കാവ് പഞ്ചായത്തംഗത്തിന്‍റെ മേല്‍ കരിഓയില്‍ ഒഴിച്ചു. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാര്‍ഡ് അംഗം മാമ്പഴത്തറ സലീമിന്‍റെ ദേഹത്താണ് കരിഓയില്‍ ഒഴിച്ചത്. ബിജെപിയിലേക്ക് പോയ സലീം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.
ഒരാഴ്ച മുമ്പ് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ച പഞ്ചായത്ത് കമ്മറ്റിക്ക് വ്യാഴാഴ്ച രാവിലെ പത്തരയോടെ സലിം എത്തിയപ്പോഴായിരുന്നു എല്‍ഡിഎഫിന്‍റെ പ്രതിഷേധം നടന്നത്. സംഭവ സ്ഥലത്ത് ഉണ്ടായ പൊലീസുകാരുടെ ദേഹത്തും കരിഓയില്‍ പതിച്ചു. സംഭവത്തില്‍ അഞ്ച് എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിപിഎമ്മിലെത്തി നൂറ് ദിവസത്തിന് ശേഷമാണ് നേരത്തെ സലീം ബിജെപിയിലെത്തുന്നത്. പലവട്ടം മുന്നണിയും പാര്‍ട്ടിയും മാറിയ മാമ്പഴത്തറ സലീം കഴിഞ്ഞ വ്യാഴാഴ്ച ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പങ്കെടുത്ത ബിജെപി പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ സമയത്തു തന്നെ ഇദ്ദേഹത്തിന്റ ബിജെപി പ്രവേശം സംബന്ധിച്ച ചർച്ചകളുണ്ടായിരുന്നു.
രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന്‍റെ വിജയാഘോഷ ചടങ്ങ് അരുപ്പ ഇടപ്പണ ആദിവാസി കോളനിയില്‍ ബിജെപി സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനോടൊപ്പം പങ്കെടുത്തതാണ് സലീം വീണ്ടും പാര്‍ട്ടി മാറുന്നു എന്ന സൂചന നൽകിയത്. എന്നാൽ ബിജെപി പുനലൂർ മണ്ഡലം നേതൃയോഗത്തിൽ മാമ്പഴത്തറ സലീമിനെ ജില്ലാ പ്രസിഡന്റ് ബിബി ഗോപകുമാർ ബിജെപിയിലേക്ക് സ്വീകരിച്ചു.
സലീം ബിജെപി സംസ്ഥാന കമ്മറ്റിയംഗവും കഴുതുരുട്ടി വാര്‍ഡ് അംഗവുമായിരുന്നു. പാര്‍ട്ടിയോട് ഇടഞ്ഞ് സംസ്ഥാന കമ്മറ്റിയംഗത്വവും വാര്‍ഡ് അംഗത്വവും രാജിവെച്ചായിരുന്നു സലീമിന്റെ കൂടുമാറ്റം. പിന്നീട് കഴിഞ്ഞ ഡിസംബറില്‍ പുനലൂര്‍ ഏരിയ സമ്മേളന വേദിയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പങ്കെടുത്ത ചടങ്ങിലാണ് സലീം സിപിഎമ്മിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന കഴുതുരുട്ടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി വീണ്ടും ജയിക്കുകയുമായിരുന്നു.
നിരവധി തവണ പാര്‍ട്ടി മാറിയതിന്‍റെ പേരില്‍ പ്രസിദ്ധനാണ് സലീം. ആര്യങ്കാവ് പഞ്ചായത്തിലെ സിപിഎമ്മിന്റെ പ്രധാന നേതാവായിരുന്നു സലിം. ലോക്കല്‍ സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, അഞ്ചല്‍ ബ്ലോക്കംഗം എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചു. പിന്നീട് ഇദ്ദേഹം സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
സിപിഎം, കോണ്‍ഗ്രസ്, ബിജെപി, സിപിഎം... മാമ്പഴത്തറ സലീം വീണ്ടും ബിജെപിയിൽ ചേർന്നു