
മണ്ണാർമല: പെരിന്തൽമണ്ണ മണ്ണാർമലയിൽ നിത്യസന്ദർശകനായി പുലി. ഇന്നലെ ഒരേ സ്ഥലത്ത് പുലിയെ കണ്ടത് രണ്ട് തവണ. നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ദൃശ്യം പതിഞ്ഞു. കൂട് സ്ഥാപിച്ചിട്ടും പുലി പിടി തരാതെ വിഹരിക്കുന്നതിൽ നാട്ടുകാർ ആശങ്കയിൽ. രാത്രി പതിനൊന്നരക്കാണ് സ്ഥിരം വരുന്ന വഴിയിലൂടെ പുലി എത്തിയത്. പന്ത്രണ്ടിലേറെ തവണയാണ് പുലി ഇതേ ക്യാമറയിൽ കുടുങ്ങിയത്. എന്നാൽ വനംവകുപ്പിന് ഈ പുലിയെ കണ്ടെത്താനായിട്ടില്ല. കൂട് സ്ഥാപിച്ചതിന്റെ പരിസരത്ത് പോലും പുലി ചെന്നിട്ടില്ല. ആറ് മാസത്തിനിടെ 12 തവണയിലേറെ വന്ന പുലി ഒരു മാസമായി രണ്ടിലേറെ തവണ ഇവിടെ വന്ന് പോയിട്ടുണ്ട്.
ക്യാമറയ്ക്ക് മുന്നിൽ വന്ന് ഇരുന്ന്, കൂട് നിരീക്ഷിച്ച ശേഷമാണ് പുലി സ്ഥലത്ത് നിന്ന് പോയത്. റോഡ് മുറിച്ച് അടക്കം കടന്ന് പുലി പോവുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പുലി കൂട്ടിൽ കയറാത്ത സാഹചര്യത്തിൽ മയക്കുവെടി വച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ വനം വകുപ്പ് വിഷയത്തിൽ നിസംഗത തുടരുകയാണ്.