
കൽപ്പറ്റ: തൊഴിലുടമയുടെ പീഡനം മൂലം കുവൈത്തിൽ കുടുങ്ങിയ വയനാട് വൈത്തിരി സ്വദേശിയായ ലിൻഡ നാട്ടിൽ തിരിച്ചെത്തി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഇന്ത്യൻ എംബസിയുടെയും രാജ്യസഭ എംപി ബിനോയ് വിശ്വത്തിന്‍റെയും ഇടപെടലാണ് ലിൻഡയുടെ മോചനത്തിന് വഴിയൊരുക്കിയത്.
കുവൈത്തിലെ വീട്ടുതടങ്കലിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താനാകുമെന്ന് ലിൻഡ കരുതിയതല്ല. വിവിധ സംഘടനകളെ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. എല്ലാ പ്രതീക്ഷകളും അസ്തമിച്ച സമയത്താണ് ലിൻഡയുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് ലോകത്തെ അറിയിച്ചത്. വാർത്തയ്ക്ക് പിന്നാലെ ഇന്ത്യൻ എംബസി ലിൻഡയുടെ മടങ്ങിവരവിനുള്ള നടപടികൾ തുടങ്ങി.
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രവർത്തകരാണ് ലിൻഡയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ച് സുരക്ഷിതമായി കുവൈത്തിലെ ഇന്ത്യൻ എംബസിയിലെത്തിച്ചത്. അർബുദ ബാധിതനായ ഭർത്താവ് ബിനോജിന്‍റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഏജന്‍റ് മുഖേന ലിൻഡ വീട്ടുജോലിക്കായി കുവൈത്തിലെത്തിയത്. ബിനോജിന്‍റെ തുടർ ചികിത്സയ്ക്കുള്ള പണം ഇനി എങ്ങനെ കണ്ടെത്തുമെന്ന് ഈ കുടുംബത്തിന് അറിയില്ല.