
കൊച്ചി: കൊച്ചി നഗരത്തിന്റെ പ്രധാന ഗതാഗത കേന്ദ്രമായി മാറിയ വൈറ്റിലയിൽ പ്രത്യേക പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ വൈറ്റില പ്രദേശം മരട്, കടവന്ത്ര, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളുടെ അതിർത്തികളിലായി വിഭജിക്കപ്പെട്ടിരിക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് എത്തിച്ചേരാൻ കാലതാമസം നേരിടുന്നതായാണ് നാട്ടുകാരുടെ പരാതി.
വൈറ്റില മൊബിലിറ്റി ഹബ്ബ്, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ, റെയിൽവേ മാർഷലിംഗ് യാർഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വൈറ്റില. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ ഇവിടെ ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും എത്തിച്ചേരുന്നുണ്ട്.
എന്നാൽ ക്രമസമാധാന പ്രശ്നങ്ങളോ അപകടങ്ങളോ ഉണ്ടായാൽ ഏത് സ്റ്റേഷന്റെ പരിധിയാണെന്ന കാര്യത്തിൽ പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകുകയും പൊലീസ് സമയബന്ധിതമായി എത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി വൈറ്റിലയിൽ പ്രത്യേക പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാണ് ആവശ്യം.
വൈറ്റിലയിൽ പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ വി പി ചന്ദ്രൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി. ഉമ തോമസ് എംഎൽഎ, കൗൺസിലർ സേവ്യർ പി ആന്റണി, വൈറ്റില മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ രതീഷ്‌കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നിവേദനം സമർപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam