
ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് ഇടുക്കിയിലെത്തുന്നു. പ്രശസ്ത ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ വെള്ളിയാഴ്ച മൂന്ന് മണിക്ക് മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കുന്ന ഫുടബോള്‍ മത്സരത്തിന് മുന്നോടിയായി ബസ് സർവീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വിഎം ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് ബസില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, എത്ര ദിവസം ബസ് ഇടുക്കിയില്‍ ഉണ്ടാകും തുടങ്ങിയ വിവരങ്ങള്‍ ഫ്‌ളാഗ് ഓഫ് വേദിയില്‍ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരം വെള്ളിയാഴ്ച നാല് മണിക്ക് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കും. ഇടുക്കി ജില്ലാ പൊലീസ് ടീമും കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ടീമും തമ്മിലാണ് മത്സരം നടക്കുന്നത്. പ്രശസ്ത ഫുട്ബോള്‍ കളിക്കാരന്‍ ഐഎം വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 'മൈതാനത്ത് നിന്ന് ബൂത്തിലേക്ക്' എന്ന ആശയം മുന്‍നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സമ്മാനപ്പെരുമഴയുമായി 'വോട്ട് വണ്ടി'
ഇടുക്കി: തെരഞ്ഞെടുപ്പ് സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ കൈ നിറയെ സമ്മാനം നേടാം. ഇടുക്കി ജില്ലാ ഭരണകൂടമാണ് തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. ഓരോ ദിവസവും ഒരു ചോദ്യം വീതം സ്വീപ്പിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ജനങ്ങള്‍ക്ക് മുന്നിലെത്തും. ചോദ്യങ്ങള്‍ക്കുള്ള ശരി ഉത്തരം എസ് എം എസ് വഴിയും കമന്റ് വഴിയും അറിയിക്കാം. യുവാക്കളെ, പ്രത്യേകിച്ച് കന്നി വോട്ട് ചെയ്യുന്നവരെ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. ഓരോ ആഴ്ചയും ഏറ്റവും കൂടുതല്‍ ശരിയുത്തരം അയക്കുന്ന ആള്‍ക്ക് സമ്മാനം ലഭിക്കും. ഏപ്രില്‍ 25 വരെയാകും ചോദ്യങ്ങള്‍ ഉണ്ടാവുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam