
മാവേലിക്കര: നിരവധി കേസുകളിലെ പ്രതിയായ യുവാവ് സബ്ജയിലിന്റെ മതിൽ ചാടി രക്ഷപ്പെട്ടു. ആയുധം കൈവശം വെച്ചതിനും ഭീഷണിപ്പെടുത്തിയതിനും യുവതിയോട് മോശമായി പെരുമാറിയതിനും തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായ തിരുവല്ല നെടുമ്പ്രം കണ്ണാറചിറ വീട്ടിൽ വിഷ്ണുവാണ് (26) രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ 7.30നാണ് സംഭവം. ജയിലിന്റെ തെക്കുഭാഗത്തെ മതിൽ ചാടിയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു. മാവേലിക്കര മിനി സിവിൽ സ്റ്റേഷനു മുന്നിലൂടെ മറ്റൊരാളിന്റെ ബൈക്കിന് പിന്നിലിരുന്ന് പോയതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ച വൈകിട്ടാണ് വിഷ്ണുവിനെ റിമാൻഡ് ചെയ്തത്. രണ്ടു സംഭവങ്ങളിലാണ് ഇയാളെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുമ്പ് ശരത് എന്നയാളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ബുധനാഴ്ച രാവിലെയാണ് രണ്ടാമത്തെ സംഭവം. യുവതിയോട് മോശമായി പെരുമാറുകയും യുവതിയുടെ സഹോദരനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ രണ്ടു സംഭവങ്ങളുടെ പേരിൽ ബുധനാഴ്ച ഉച്ചയോടെ വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മുമ്പ് കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്. പൊലീസ് തിരച്ചിൽ തുടരുകയാണ്. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam