
തിരുവനന്തപുരത്ത്: നെടുമങ്ങാട് ചുള്ളിമാനൂരിൽ ആന പാപ്പാൻമാരെ അക്രമിസംഘം വീട് കയറി അക്രമിച്ചതായി പരാതി. രണ്ട് ബൈക്കിലായി എത്തിയ ആറുപേർ ചേർന്ന് ആക്രമിച്ചുവെന്നാണ് വീട്ടുടമ രാഹുൽ ആർ എസ് പൊലീസിൽ പരാതി നൽകിയത്. ആനപരിപാലനത്തിനായി മൂന്ന് തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരെയാണ് ആറംഗ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ആനയെ കെട്ടുന്ന സ്ഥലത്ത് എത്തിയ ആറംഗ സംഘത്തെ പാപ്പാൻമാർ തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ആനയെ തൊടാൻ പോയപ്പോൾ പാപ്പാൻമാർ തടഞ്ഞതിൽ പ്രകോപിതരായ സംഘം പാപ്പാൻമാരായ മൊയ്തീൻ (63), കുഞ്ഞുമോൻ (52),യുസഫ് (60) എന്നിവരെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞു. ശേഷമായിരുന്നു അതിക്രമം നടത്തിയത്. വീടിന്‍റെ വരാന്തയിൽ കിടന്നിരുന്ന രണ്ടാം പാപ്പാൻ കുഞ്ഞുമോന മർദ്ദിച്ചതായും വീട് അതിക്രമിച്ച് കയറുകയും ഡോർ തല്ലിപൊളിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
അതേസമയം മലപ്പുറത്ത് നിന്നുള്ള മറ്റൊരു വാർത്ത എടക്കോട് വനമേഖലയോടു ചേർന്നുള്ള പറമ്പിലെ കിണറ്റിൽ വീണ കാട്ടാനയെ കരകയറ്റി എന്നതാണ്. നിലമ്പൂർ മമ്പാട് കരക്കാട്ടുമണ്ണ പൈക്കാടൻ റസാഖിന്റെ പറമ്പിലെ 15 അടി താഴ്ചയുള്ള കിണറ്റിലാണ് ആന വീണത്. ഫോറസ്റ്റിനോട് ചേർന്ന റബർ തോട്ടത്തിലെ കിണറിലാണ് ആന വീണത്. ജെ സി ബി എത്തിച്ച് വഴി നിർമിച്ചാണ് ആനയെ കര കയറ്റിയത്. ആന കാട്ടിലേക്കു കയറിപ്പോയി. കിണറിൽ നിന്നും കരകയറ്റിയ കാട്ടാനക്ക് കാര്യമായ പരുക്കില്ലെന്നും കാടുകയറിയെന്നും നിലമ്പൂർ ഡി എഫ് ഒ അശ്വിൻ കുമാർ ഐ എഫ് എസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പടക്കം പൊട്ടിച്ചാണ് ആനയെ കാട് കയറ്റിയത്. കിണറിന് ആഴം കുറവായതു കൊണ്ടാണ് ആനയെ വേഗത്തില്‍ കരയ്ക്ക് കയറ്റാനായത്. ആന കിണറ്റില്‍ വീണതറിഞ്ഞതിന് മൂന്ന് മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്താനായെന്ന് ഡി എഫ് ഒ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam