
മാനന്തവാടി: തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. 30 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെയാണ് കഞ്ചാവുമായി പിടികൂടിയത്. കര്‍ണാടക ബൈരക്കുപ്പ സ്വദേശി സന്തോഷ് (38) ആണ് ജില്ല പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.
'ഓപ്പറേഷന്‍ ആഗി'ന്റെയും 'ഡി ഹണ്ടി'ന്റെയും ഭാഗമായി ശനിയാഴ്ച്ച രാവിലെ ബാവലിയില്‍ നടന്ന പരിശോധനയിലാണ് സന്തോഷ് വലയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച നിലയില്‍ പത്ത് ഗ്രാം കഞ്ചാവും കണ്ടെടുത്തു. കെ.എ. 09 എം.എച്ച് 9373 നമ്പര്‍ കാറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 2019-ല്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെ മുപ്പത് കിലോയിലധികം കഞ്ചാവുമായി വാഹനത്തില്‍ വരുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് വാഹനം ഉപേക്ഷിച്ച് പ്രതി ഓടിപ്പോവുകയായിരുന്നു. എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഇയാള്‍ക്കതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എക്സൈസിന് കൈമാറി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam