
കൊഴിഞ്ഞാമ്പാറ: ഭാര്യയെയും മക്കളെയും മറയാക്കി കാറിലിരുത്തി കുഴൽപ്പണക്കടത്ത് ശ്രമം പൊലീസ് പൊളിച്ചു. വാഹനം പോലീസ് പിന്തുടർന്ന് പിടികൂടി. മലപ്പുറം താനൂർ സ്വദേശി എസ്. മുഹമ്മദ് ഹാഷിം (31) നെയാണ് രേഖകളില്ലാത്ത 20.40 ലക്ഷം രൂപയുമായി കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി 11 മണിക്ക് മേനോൻപാറയിൽ നടത്തിയ വാഹന പരിശോധനയിൽ കൈ കാണിച്ചിട്ടും നിർത്താതെ വന്ന വാഹനത്തെ കുറ്റിപ്പള്ളം സിപി ചള്ളയിൽ വച്ച് പിടികൂടി പരിശോധന നടത്തിയപ്പോൾ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച 2040000 രൂപ പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയും മൂന്ന് ചെറിയ കുട്ടികളെയും കൂട്ടിയായിരുന്നു ഇയാളുടെ യാത്ര.
Read More... ഷവര്‍മക്കുള്ള പഴകിയ ഇറച്ചി, കേടായ ചിക്കന്‍ ഫ്രൈ, ഫ്രൈഡ് റൈസ്..; എല്ലാം ആരോഗ്യവകുപ്പ് പരിശോധനയിൽ പിടികൂടിയത്
ചിറ്റൂർ ഡിവൈ.എസ്.പി കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ സി.ഐ എം.ആർ. അരുൺകുമാർ, ചിറ്റൂർ സിഐ ജെ മാത്യു, കൊഴിഞ്ഞാമ്പാറ എസ്ഐ ബി പ്രമോദ്, അഡീഷണൽ എസ്ഐമാരായ കെ പി ജോർജ്, വി കെ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ് സന്തോഷ്, വി വിനോദ്, ബി സഞ്ജു, എ.എസ്.ഐ. ഡ്രൈവർ എം.കെ. രതീഷ്, ഹോം ഗാർഡ് സി വി ജയപ്രകാശ്, ചിറ്റൂർ സീനിയർ സിവിൽ പൊലീസ് ഓഫീസർ രമേഷ് എസ് സമീർ, സ്റ്റേഷൻ ഡ്രൈവർ സി.പി.ഒ ആർ ഷാജി എന്നിവരാണ് കാർ പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ ഇതിനുമുമ്പ് സമാന രീതിയിൽ കുഴൽപ്പണം കടത്തിയതിന് പരപ്പനങ്ങാടി, പെരിന്തൽമണ്ണ, കസബ എന്നീ സ്റ്റേഷനുകളിൽ കേസുള്ളതായി കൊഴിഞ്ഞാമ്പാറ സി ഐ എം. ആർ. അരുൺകുമാർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam