
മലപ്പുറം: കാളികാവിൽ സി സി ടി വി ക്യാമറ വെച്ച വീട്ടിൽ റബ്ബർഷീറ്റ് മോഷണത്തിന് മോഷ്ടാവ് എത്തിയത് ദേഹം പുതപ്പിട്ടുമൂടി. കറുത്തേനി പൂളക്കുന്നിലെ പരപ്പൻ ഉസ്മാന്റെ വീട്ടിലാണ് വീണ്ടും മോഷണം നടന്നത്. മുൻപ് രണ്ടു തവണ റബ്ബർഷീറ്റ് മോഷണം പോയതിനാൽ മോഷ്ടാവിനെ പിടിക്കാനുറപ്പിച്ച് വീടും പരിസരവും സി സി ടി വി നിരീക്ഷണത്തിലാക്കിയിരുന്നു. എന്നിട്ടും പുകപ്പുരയിൽനിന്ന് റബർഷീറ്റ് മോഷണംപോയി. വെള്ളിയാഴ്ച രാവിലെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടു. സി സി ടി വി. പരിശോധിച്ചപ്പോൾ, സമീപത്തെ വീട്ടിൽ ഉണക്കാനിട്ട പുതപ്പെടുത്ത് ദേഹം മൂടിയാണ് മോഷ്ടാവ് എത്തിയതെന്ന് മനസ്സിലായി.
വീട്ടിൽ സി സി ടി വി സ്ഥാപിച്ചത് അറിയുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തം. കാളികാവ്, വണ്ടൂർ പൊലീസ് സ്റ്റേഷൻ അതിർത്തിപ്രദേശങ്ങളായ കറുത്തേനി, വൈക്കോലങ്ങാടി, പൂളക്കുന്ന് ഭാഗങ്ങളിൽ കഴിഞ്ഞ ആറുമാസത്തിനിടെ മുപ്പതോളം റബ്ബർഷീറ്റ് മോഷണം നടന്നിട്ടുണ്ട്. മോഷണത്തിനുശേഷം എല്ലായിടത്തും മുളകുപൊടി വിതറുകയും ചെയ്യും. റബ്ബർഷീറ്റിനുപുറമേ രണ്ടാഴ്ച മുൻപ് മൂന്ന് വീടുകളിൽനിന്ന് ഗ്യാസ് സിലിൻഡറും മോഷണംപോയിട്ടുണ്ട്. പരപ്പൻ ഉസ്മാന്റെ സഹോദരിയുടെ വീട് കുത്തിത്തുറന്ന് മോഷണശ്രമവും നടന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത പള്ളിയുടെ സംഭാവനപ്പെട്ടി പൊളിച്ച് പണം കവരാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയിലായി എന്നതാണ്. കണ്ണൂര്‍ കക്കാട് സ്വദേശി മുജീബ് (35) ആണ് പിടിയിലായത്. ആലത്തൂര്‍പ്പടി ജുമ മസ്ജിദിന്റെ സംഭാവനപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താനാണ് മുജീബ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് പള്ളി കമ്മിറ്റി പള്ളിയുടെ മുന്നില്‍ സ്ഥാപിച്ച സംഭാവനപ്പെട്ടിയിലെ പണം മോഷ്ടിക്കാന്‍ ശ്രമം നടന്നത്. ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് രണ്ടുപേര്‍ സംഭാവനപ്പെട്ടിയുടെ പൂട്ട് തകര്‍ക്കുന്നത് ആദ്യം കണ്ടത്. ഇവര്‍ ഉടനെ സമീപത്തെ രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കടക്കാരന്‍ സമീപവാസികളെ വിവരം അറിയിക്കുയായിരുന്നു. സി സി ടി വിയുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയാണ് പ്രതിയെ പിടികൂടിയത്.