
തൃശൂര്‍: തൃശൂര്‍ പട്ടിക്കാട് ദേശീയ പാതയിൽ കമ്പി കയറ്റി വന്ന ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. മുവാറ്റുപുഴ പുഴ സ്വദേശി സോജിക്കെതിരെ മനപ്പൂർവ്വം അല്ലാത്ത നരഹത്യയ്ക്ക് പീച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം ഉണ്ടാക്കുന്ന വിധം ലോറി ദേശീയ പാതയിൽ നിർത്തിയിട്ടതിനും അറ്റൻഡർ ഇല്ലാതെ ഗുഡ്സുമായി ഹെവി വെഹിക്കിൾ റോഡിൽ ഇറക്കിയതിനും, സുരക്ഷിതമല്ലാത്ത രീതിയിൽ കമ്പി ലോഡ് ചെയ്തതിനുമാണ് ഡ്രൈവർക്ക് എതിരെ നടപടി.
വലിയ വാഹനങ്ങളിൽ ലോഡ് കയറ്റുമ്പോൾ പിന്നിലേക്ക് പ്രൊജക്ഷൻ പാടില്ല എന്നാണ് നിയമം. എന്നാൽ ലോറിയുടെ ഒരു മീറ്റർ വെളിയിലേക്ക് കോൺക്രീറ്റ് കമ്പികൾ തള്ളിയിരിക്കുകയായിരുന്നു. ഇരുപതിനായിരം രൂപ പിഴയിടാക്കാവുന്ന കുറ്റമാണിത്. മുന്നറിയിപ്പ് സൂചനകൾ ഇല്ലാതിരുന്ന ലോറി ടാർപോളിൻ കൊണ്ട് മാത്രമാണ് മൂടിയിരുന്നത്. പറന്നുപോയ ടാർപോളിൻ ഷീറ്റ് എടുക്കാൻ ഡ്രൈവർ വണ്ടി നിർത്തി പുറത്തേക്കിറങ്ങുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. ബൈക്കിൽ വരികയായിരുന്ന പാലക്കാട് സ്വദേശി ശ്രധേഷ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
നെഞ്ചിലും തലയിലും കമ്പി കുത്തി കയറിയ ശ്രധേഷിനെ പീച്ചി പൊലീസിന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. റിപ്പോർട്ട് ആർടിഒയ്ക്ക് സമർപ്പിക്കും. ഡ്രൈവർ മൂവാറ്റുപുഴ സ്വദേശിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അതേസമയം, എറണാകുളം പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിൽ വീണ് കുഞ്ഞ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.
മാലിന്യക്കുഴിയിൽ വീണ് പശ്ചിമ ബംഗാൾ സ്വദേശിനി അസ്മിനയെന്ന നാല് വയസുകാരി മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകാനിടയാക്കിയ സാഹചര്യം വിശദമായി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ലേബർ ഓഫീസര്‍ക്കും മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam