
ഗുരുവായൂർ: അതിർത്തി തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി സിസിടിവി ക്യാമറ തല്ലി തകർത്തു. പ്രവാസിയായ കണ്ടാണശ്ശേരി ചൊവ്വല്ലൂർ പടി സ്വദേശി പുഴങ്ങര ഇല്ലത്ത് വീട്ടിൽ നൗഷാദിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയാണ് അയൽവാസി ശിഹാബുദ്ദീൻ തല്ലി തകർത്തത്. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ കയറിയാണ് പ്രതി അതിക്രമം നടത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സംഭവത്തിൽ നൗഷാദിന്‍റെ ഭാര്യ ഫാത്തിമ ഗുരുവായൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വല്ലൂർ പടി സിംഫണി നഗറിലുള്ള പരാതിക്കാരിയുടെ വീട്ടുപറമ്പിലേക്ക് അതിക്രമിച്ചു കയറി വീടിന്‍റെ പുറകുവശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ പ്രതി ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു.
പിന്നീട് ഭീഷണിപ്പെടുത്തുകയും അടിച്ചുതകർത്ത സിസിടിവി ക്യാമറയുടെ ഭാഗങ്ങൾ പ്രതി എടുത്തുകൊണ്ട് പോയതായും പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പതിനായിരത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പരാതിക്കാർ പറഞ്ഞു. സിസിടിവി ക്യാമറ അടിച്ചു തകർക്കാൻ ഉപയോഗിച്ച ചുറ്റിക പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തതായാണ് സൂചന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam