
തൃശൂർ: ട്രെയിനിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി. ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാർക്കും തോന്നിയ സംശയത്തിൽ കുഞ്ഞിനെ കണ്ടെത്താനായി. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശി അറസ്റ്റിൽ. ആലുവയിലേക്ക് വരികയായിരുന്ന അതിഥി തൊഴിലാളികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്.
ഒഡീഷ സ്വദേശികളായ മാനസ്- ഹമീസ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒഡീഷയിൽ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗർ എക്സ്പ്രസിലാണ് ദമ്പതികൾ വന്നിരുന്നത്. കമ്പാർട്ട്മെന്റിൽ ആളുകൾ കുറവായതിനാൽ ഹമീസ കുഞ്ഞിനൊപ്പം സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിനെ ദിണ്ടിഗൽ സ്വദേശി വെട്രിവേൽ തട്ടിയെടുക്കുന്നത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ദമ്പതികൾ അറിയുന്നത്.
ദമ്പതികൾ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് കുഞ്ഞിനായുള്ള അന്വേഷണം ആരംഭിച്ചു. എന്നാൽ കുഞ്ഞിനെ എവിടെ വച്ചാണ് കാണാതായതെന്ന് ഉറക്കത്തിലായതിനാൽ അറിയാനായിരുന്നില്ല. കുഞ്ഞിന്റെ ചിത്രം കാണിച്ച് തെരച്ചിൽ പൊലീസ് ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് വാവിട്ട് കരയുന്ന കുഞ്ഞുമായി ഒരു യുവാവിനെ ഒലവക്കോട് കാണുന്നത്. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് നടത്തിയ ഇടപെടലാണ് കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ചത്.
കുഞ്ഞ് യുവാവിന്റേതാണോയെന്ന ചോദ്യത്തിന് മദ്യപിച്ച് ലക്കുകെട്ട യുവാവ് ആദ്യം അതേയെന്ന് പറഞ്ഞു. പിന്നാലെ നിങ്ങളുടെ കുഞ്ഞാണെങ്കിൽ എടുത്തോളൂയെന്നായിരുന്നു വെട്രിവേൽ നൽകിയ മറുപടി. ഇതോടെ നാട്ടുകാർ യുവാവിനെ തടഞ്ഞുവച്ച് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam