
തിരുവനന്തപുരം: പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛനായ തിരുവനന്തപുരം സ്വദേശി അനീഷിന് അമ്പത്തിയഞ്ച് വർഷം കഠിനതടവും നാല്പതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണം. 2019 -20 കാലഘട്ടങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന കുട്ടിയുടെ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രതി. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷം പ്രതി കുട്ടിയും അമ്മയുമായി നാഗർകോവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അവിടെ വെച്ച് അമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടി എതിർത്തെങ്കിലും ഭീഷണിപ്പെടുത്തി മർദ്ദിച്ചതിനുശേഷം ആണ് പീഡിപ്പിച്ചത്. തുടർന്ന് പല തവണ കുട്ടി കരഞ്ഞ് നിലവിളിച്ചെങ്കിലും വെളിയിൽ പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്ത് പറഞ്ഞില്ല. തുടർന്ന് ആന്ധ്രയിലും വിശാഖപട്ടണത്തിലും ഇവരെ കൊണ്ടുപോയി അവിടെവച്ചും കുട്ടിയെ പീഡിപ്പിച്ചു. മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയാണ് പ്രതി പല സംസ്ഥാനങ്ങളിലും പോയത്.
കുട്ടിയെ അമ്മയും ഭീഷണിപ്പെടുത്തി മയക്കുമരുന്ന് കച്ചവടത്തിനും വിടുമായിരുന്നു. കുട്ടി അച്ഛനെയും സഹോദരനെയും ഫോണിൽ വിളിച്ച് സംഭവം പറയാൻ ശ്രമിച്ചപ്പോൾ പ്രതി ഭീകരമായി മർദ്ദിച്ചിരുന്നു. തിരുവനന്തപുരം തിരുമല താമസം വന്നതിനു ശേഷവും ഇയാൾ പീഡനം വീണ്ടും തുടർന്നു. ഇതിൽ മനംനൊന്ത് കുട്ടി ബന്ധുക്കളോട് പറയുകയായിരുന്നു. ബന്ധുക്കൾ ഇടപെട്ടിട്ടാണ് പൊലീസിൽ വിവരം അറിയിച്ചത്.
പ്രതി ഒരു കൊലക്കേസിലും പ്രതിയാണ്. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ,അഡ്വ അരവിന്ദ്.ആർ ഹാജരായി. പൂജപ്പുര ഇൻസ്പെക്ടർ ആയിരുന്നു വിൻസന്റ് എം.എസ്.ദാസ്, ആർ. റോജ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 29 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam