
മാരാരിക്കുളം: ആലപ്പുഴ മാരാരിക്കുളത്ത് വാഹനാപകടത്തിൽ മരിച്ച ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറി എം രജീഷിനും ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന സുഹൃത്ത് അനന്തുവിനും ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. വിലാപയാത്രയിലും അന്ത്യോപചാരം അർപ്പിക്കാനുമായി നൂറുകണക്കിനുപേരെത്തി. ഞായഴ്ച രാത്രിയാണ് ഇവർ ഉൾപ്പടെ സുഹൃത്തുക്കളായ അഞ്ചുപേർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് സമീപത്തെ വീട്ടിലേക്ക് മറിഞ്ഞായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ രജീഷിനെയും അനന്ദുവിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അഖിൽ, സുജിത്, അശ്വിൻ എന്നിവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും സിപിഐ എം വളവനാട് ലോക്കൽ കമ്മിറ്റി അംഗവുമാണ് മാരാരിക്കുളം തെക്ക് എൽജി നിവാസിൽ എം രജീഷ് (32). ഡിവൈഎഫ്ഐ പ്രവർത്തകനാണ് അയൽവാസിയായ കരോട്ടുവെളി അനന്ദു (29). ഇരുവരുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം തിങ്കൾ പകൽ രണ്ടരയോടെ സിപിഐ എം വളവനാട് ലോക്കൽ കമ്മിറ്റി ഓഫീസായ ബെന്നി രക്തസാക്ഷി സ്മാരക മന്ദിരത്തിനു മുന്നിൽ പൊതുദർശനത്തിന് വച്ചു. ഇവിടെ നിരവധിപേര്‍ ഇരുവർക്കും അന്ത്യോപചാരം അർപ്പിച്ചു.
തുടർന്ന് അനന്തുവിന്റെ മൃതദേഹം വീട്ടിൽ സംസ്കരിച്ചു. എം രജീഷിന്റെ മൃതദേഹം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ നൂറുകണക്കിന് പേർ കാത്തുനിൽക്കുകയായിരുന്നു. ബ്ലോക്ക്, വിവിധ പഞ്ചായത്ത്, നഗരസഭ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ബഹുജനങ്ങളും ജനകീയനായ ജനപ്രതിനിധി രജീഷിന് വിടയേകി. തുടർന്ന് വിലാപയാത്രയായി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അനുശോചനയോഗവും ചേർന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്ക്, സി എസ് സുജാത, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ, സിപിഐ ജില്ലാ സെക്രട്ടറി ടി ജി ആഞ്ചലോസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജി സുധാകരൻ, എംഎൽഎമാരായ എച്ച് സലാം, എം എസ് അരുൺകുമാർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
Read More : അയൽവീട്ടിലെ പ്ലഗ് നന്നാക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു; സംഭവം തൃശ്ശൂർ കാഞ്ഞാണിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam