
തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ മോഷണം. പതിമൂന്നര പവന്‍ സ്വര്‍ണവും 10000 രൂപയും നഷ്ടപ്പെട്ടു. പെരുമ്പിലാവ് പട്ടാമ്പി റോഡിലെ വെളുത്ത വളപ്പില്‍ അക്ബറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് അക്ബറും കുടുംബവും പുറത്തുപോയി രാത്രി 8:30 ന് തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുന്‍വശത്തെ വാതില്‍ തകര്‍ത്ത മോഷ്ടാക്കള്‍ അകത്തുകയറി അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും ആധാര്‍ കാര്‍ഡ്, ആര്‍സി ബുക്ക് എന്നിവ ഉള്‍പ്പെടെയാണ് കൊണ്ടുപോയത്.
അക്ബര്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഡോഗ്‌സ്‌കോഡും വിരലയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. വീട്ടിലെ അലമാരകളിലെ വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. പിറകുവശത്തെ ഗ്രില്ലും തകര്‍ത്താണ് മോഷ്ടാക്കള്‍ പുറത്ത് പോയിരിക്കുന്നത്. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ച് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam