
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചയാൾ തിരുവനന്തപുരം ആറ്റിങ്ങലിൽ അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിന്‍ഷാദാണ് പിടിയിലായത്. പ്രതിക്ക് ബൈക്ക് നൽകിയ കൊല്ലം മൈലാപൂര്‍ സ്വദേശി ആദര്‍ശിനെയും പൊലീസ് പിടികൂടി
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടി കൊട്ടിയത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുന്നു. കൊല്ലത്തെ പ്രമുഖ ഹോം അപ്ലൈന്‍സ് സ്ഥാപനത്തിന്റെ ഗോഡൗണിലെ ജീവനക്കാരനാണ് അറസ്റ്റിലായ മിൻഷാദും സുഹൃത്തും.
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട മിന്‍ഷാദ് സുഹൃത്തായ ആദർശിന്റെ ബുള്ളറ്റില്‍ ആറ്റിങ്ങലിലെത്തി പെണ്‍കുട്ടിയെ കൊട്ടിയത്തുള്ള താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളാറ്റിലായിരുന്നു മിൻഷാദും ആദർശും താമസം. ഫ്ലാറ്റിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പെണ്‍കുട്ടി പോലീസിന് നൽകിയ മൊഴി. വിശദമായ ചോദ്യംചെയ്യിലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടിയത്തെത്തിച്ച് കേസിൽ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, ഇടുക്കിയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, 35 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ആനവിരട്ടി പ്ലാമൂട്ടിൽ ബേസിൽ (32) നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.
എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അടിമാലി സ്വദേശിയായ ബേസിൽ. അവിടെ വെച്ച് പരാതിക്കാരിയുമായി യുവാവ് പ്രണയത്തിലായി. ഏതാനും നാൾ ഇരുവരും ഒന്നിച്ചായിരുന്നു താമസം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഒന്നിച്ച് താമസിച്ചതെന്ന് പരാതിയിൽ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam