രാജ്യസ്നേഹത്തിന്റെ കൊടിക്കീഴില്‍ ഒന്നിച്ചുനില്‍ക്കാന്‍ നമുക്ക് കഴിയണമെന്ന് മന്ത്രി സണ്ണി ജോസഫ്; 'ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം'

Published : Aug 15, 2026, 06:48 PM IST
sunny joseph

Synopsis

കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന എൺപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ദേശീയപതാക ഉയർത്തി. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യവും ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങിൽ വിവിധ സേനാവിഭാഗങ്ങൾ അണിനിരന്ന വർണ്ണശബളമായ പരേഡും നടന്നു.

കണ്ണൂർ: പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനും അവ ശക്തമായി മുന്നോട്ടുകൊണ്ടുപോവാനും സ്വാതന്ത്യദിന ചിന്തകള്‍ ശക്തിപകരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ് മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് വിഘടനവാദവും ഭീകരവാദവും വര്‍ഗീയവാദവും ശക്തിപ്പെടുമ്പോള്‍ രാജ്യസ്നേഹത്തിന്റെ കൊടിക്കീഴില്‍ ഒന്നിച്ചുനില്‍ക്കാന്‍ നമുക്ക് കഴിയണം. അക്രമരഹിതവും സത്യഗ്രഹ മാര്‍ഗത്തിലുള്ളതുമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ലോകചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടവയാണ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയും രാഷ്ട്ര ശില്‍പി പണ്ഡിറ്റ് നെഹ്റുവും ഉള്‍പ്പെടെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ സ്വാതന്ത്ര്യപ്പോരാളികളുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് നമ്മുടെ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായി വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനാധിപത്യവും മതേതരത്തവും വിഭാവന ചെയ്യുന്ന മാതൃകാപരമായ ഒരു ഭരണഘടന നാം സ്വന്തമാക്കിയത്. ലോകത്തിനു മുമ്പില്‍ ഇന്ത്യ തലയെടുപ്പുള്ള ജനാധിപത്യ മതേതര പരമാധികാര രാജ്യമായി നിലനില്‍ക്കണമെങ്കില്‍ നാം നേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാവണം. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും വാണിജ്യ- വ്യവസായ-കാര്‍ഷിക- ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലും വന്‍ കുതിച്ചുചാട്ടമാണ് രാജ്യം ഇതിനകം കൈവരിച്ചത്. കൂടുതല്‍ വലിയ ഉയരങ്ങളിലേക്ക് രാജ്യത്തെ നയിക്കാനുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണിതെന്നും മന്ത്രി പറഞ്ഞു.

രാവിലെ 9 മണിയോടെ ദേശീയ പതാക ഉയര്‍ത്തിയ മന്ത്രി പരേഡ് പരിശോധിച്ചു. തുടര്‍ന്ന് നടന്ന വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റില്‍ വിവിധ വിഭാഗങ്ങളിലായി 24 പ്ലാറ്റൂണുകള്‍ അണിനിരന്നു. തുടര്‍ന്ന് റിവ്യൂ ഓര്‍ഡര്‍ മാര്‍ച്ച് വിശിഷ്ടാതിഥിക്ക് അഭിവാദ്യം അര്‍പ്പിച്ചു. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍ക്ക് മന്ത്രി സമ്മാനം വിതരണം ചെയ്തു.

ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, സിറ്റി പോലിസ് കമ്മീഷണര്‍ ബി വി വിജയ ഭരത് റെഡ്ഡി, റൂറല്‍ പോലിസ് മേധാവി ഉമേഷ് ഗോയല്‍ എന്നിവരും പരേഡിന് അഭിവാദ്യം അര്‍പ്പിച്ചു. മേയര്‍ അഡ്വ. പി ഇന്ദിര, എംഎല്‍എമാരായ ടി ഒ മോഹനന്‍, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ലിഷ ദീപക്, എഡിഎം പി എന്‍ പുരുഷോത്തമന്‍, എച്ച് എസ് രാജേഷ് ഖന്ന, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കാളികളായി.

മാങ്ങാട്ട്പറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍, കണ്ണൂര്‍ സിറ്റി പോലീസ്, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ്, വനിതാ പോലീസ്, എക്സൈസ്, വനംവകുപ്പ്, എന്‍.സി.സി-4, എസ്.പി.സി-6, സ്‌കൗട്ട്-2, ഗൈഡ്‌സ്-2, റെഡ് ക്രോസ്-4 എന്നിങ്ങനെ 24 പ്ലറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലിസ് ഇന്‍സ്പെക്ടര്‍ കെ ആര്‍ ബിജുവായിരുന്നു പരേഡ് കമാന്റര്‍. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ കെ സുജിത്ത് കുമാര്‍ സെക്കന്റ് ഇന്‍ കമാന്‍ഡായി. ഡി.എസ്.സി, ആര്‍മി പബ്ലിക് സ്‌കൂള്‍, കടമ്പൂര്‍ എച്ച്.എസ്.എസ് എന്നിവയുടെ ബാന്‍ഡുകള്‍ പരേഡിന് താളക്കൊഴുപ്പേകി. ജില്ലയിലെ സംഗീത അധ്യാപകര്‍ ചേര്‍ന്നാലപിച്ച ദേശഭക്തിഗാനത്തോടെ ആഘോഷച്ചടങ്ങുകള്‍ സമാപിച്ചു.

സേനാവിഭാഗത്തില്‍ മാങ്ങാട്ടുപറമ്പ് കെ പി നാലാം ബറ്റാലിയന്‍, എന്‍സിസി സീനിയര്‍ വിഭാഗത്തില്‍ എസ് എന്‍ കോളേജ്, എന്‍സിസി ജൂനിയര്‍ വിഭാഗത്തില്‍ ആര്‍മി പബ്ലിക് സ്‌കൂള്‍, എസ്പിസി വിഭാഗത്തില്‍ അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൗട്ട് വിഭാഗത്തില്‍ എസ് എന്‍ ട്രസ്റ്റ് തോട്ടട, ഗൈഡ്സ് വിഭാഗത്തില്‍ കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റെഡ് ക്രോസ് ബോയ്‌സ് വിഭാഗത്തില്‍ കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റെഡ് ക്രോസ് ഗേള്‍സ് വിഭാഗത്തില്‍ കൂടാളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ മികച്ച പ്ലറ്റൂണുകളായി തെരഞ്ഞെടുക്കപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, 30 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് വീട്ടുകാർ
കരിപ്പൂരിലെ കൂടിക്കാഴ്ച പൊളിച്ച് എക്സൈസ്; കൊണ്ടോട്ടിക്കാരായ രണ്ട് പേരും ഒഡിഷ സ്വദേശിയും കഞ്ചാവുമായി പിടിയിൽ