
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരിയിടത്തില്‍ കലാശപ്പറമ്പത്ത് രാരിഷ് (45) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസമാണ് കാണാതായത്. അതേസമയം, കണ്ണൂര്‍ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ ശ്രീകണ്ഠപുരം ടൗണില്‍ വെള്ളം കയറിയെങ്കിലും പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളമിറങ്ങി.
മാടായിയിലും പയ്യന്നൂരിലും വീട് തകര്‍ന്ന് ഏഴ് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മാടായി കുളവയല്‍ റോഡിലെ വീട് പുലര്‍ച്ചെ കാറ്റില്‍ തകര്‍ന്നു വീണാണ് ഏഴ് വയസുകാരന്‍ പാര്‍ത്ഥിപിന് പരിക്കേറ്റത്. പയ്യന്നൂര്‍ കേളോത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് പരിക്കേറ്റ ഇന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുഴയില്‍ കാണാതായ രണ്ട് പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. പേരാവൂര്‍ കാഞ്ഞിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഹനീഫ, ചെറുപുഴയില്‍ ഒഴുക്കില്‍ പെട്ട തിരുവനന്തപുരം സ്വദേശി രാജേഷ് എന്നിവര്‍ക്കായാണ് തെരച്ചില്‍ നടക്കുന്നത്. മണ്ണിടിച്ചിലുണ്ടായ പാല്‍ചുരം മണ്ണ് നീക്കി ഗതാഗതയോഗ്യമാക്കി.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ എടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam