
വയനാട്: കൽപ്പറ്റ പുഴമുടി സ്വദേശിനിക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. കൽപ്പറ്റ സൈബർ ക്രൈം പൊലീസാണ് പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്തംബർ ഒക്ടോബർ മാസങ്ങളിലായാണ് തട്ടിപ്പ്. പരാതിക്കാരിക്ക് ആദ്യമെത്തിയത് ഒരു റിക്രൂട്ട്മെന്റ് മെയിൽ. കാനഡയിലെ ആശുപത്രിയിൽ ഒഴിവുണ്ട്. യോഗ്യതകൾ ജോലിക്ക് ഇണങ്ങുന്നു. അപേക്ഷിക്കാം എന്നായിരുന്നു അറിയിപ്പ്. ഇതുപ്രകാരം പരാതിക്കാരി അപേക്ഷിച്ചു.
വിവിധ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കണം എന്നു പറഞ്ഞ് ഇതിനിടയിൽ പണം വാങ്ങി. യാത്ര നിശ്ചയിച്ചു വിമാനടിക്കറ്റ് വരെ ബുക്ക് ചെയ്തു. ഇതോടെ, വിശ്വാസത കൂടി. പക്ഷേ, വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം. പിന്നാലെ പൊലീസിൽ പരാതി. പ്രതി നൈജീരയി സ്വദേശി കെന്ന മോസസ് യുവതിയെ വാട്സാപ്പിൽ ബന്ധപ്പെട്ടിരുന്നു. മെറ്റയ്ക്ക് അപേക്ഷ നൽകി വാട്സാപ്പ് നമ്പറിന്റെ വിശദാംസങ്ങൾ സൈബർ പൊലീസ് ശേഖരിച്ചു.
മൊബൈൽ ഐഎംഎ നമ്പർ മനസ്സിലാക്കി. ഇതേ ഐഎംഎ നമ്പറിൽ ഫ്ലിപ്കാർട്ട് മെസേജുകൾ വന്നിരുന്നു. അവരിൽ നിന്നും വിവരമെടുത്തു. പോർട്ടർ സേവനങ്ങൾ പ്രതി ഉപയോഗിച്ചിരുന്നു. സാധനങ്ങൾ ഡെലിവറി ചെയ്ത സ്ഥലം ചോദിച്ചറിഞ്ഞു. പ്രതിയുടെ ലൊക്കേഷൻ പൊലീസ് ഉറപ്പാക്കി. ബെംഗളൂരു ഇലക്ട്രോണിക്ക് സിറ്റിക്ക് അടുത്തുവച്ചു സാഹസികമായി കസ്റ്റഡിയിലെടുത്തു. മതിയായ രേഖകകൾ ഇല്ലാതെയാണ് ഇയാൾ ഇന്ത്യയിൽ താമസിക്കുന്നത് എന്നതാണ് വിവരം.
വിശദമായി പരിശോധിക്കുന്നതായി വയനാട് എസ്പി പറഞ്ഞു. 2014 മുതൽ പ്രതി ബെംഗളൂരിവിലുണ്ട്. ഡിജെ പാർട്ടികളുടെ ഭാഗമായാണ് ജോലി. തട്ടിയെടുത്ത പണം കൂടുതലും നൈജീരിയൽ അക്കൌണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam