'പിണറായിക്ക് വരാമെങ്കില്‍ എനിക്കും വരാം'; പുതുപ്പള്ളിയില്‍ എത്തിയതില്‍ നിഖില്‍ പൈലി

Published : Sep 01, 2023, 03:05 PM IST
'പിണറായിക്ക് വരാമെങ്കില്‍ എനിക്കും വരാം'; പുതുപ്പള്ളിയില്‍ എത്തിയതില്‍ നിഖില്‍ പൈലി

Synopsis

യുഡിഎഫ് പ്രചാരണം നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. 

പുതുപ്പള്ളി: കൊലക്കേസ് പ്രതിയാണ് പുതുപ്പള്ളിയില്‍ യുഡിഎഫിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി. വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതക കേസിലെ ഒന്നാംപ്രതിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് വരാമെങ്കില്‍ തനിക്കും പങ്കെടുക്കാമെന്നാണ് നിഖില്‍ പൈലി പറയുന്നത്. 

നിഖില്‍ പൈലിയുടെ കുറിപ്പ്: ''സഖാക്കളുടെ അറിവിലേക്ക്, വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതക കേസിലെ ഒന്നാംപ്രതി പിണറായി വിജയന്‍ ജയ്ക്ക് സീ തോമസിന് വേണ്ടി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് വരാമെങ്കില്‍ എനിക്കും പങ്കെടുക്കാം. ഞാനും കുറ്റാരോപിതന്‍ മാത്രമാണ്. കൊലക്കേസ് പ്രതികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെങ്കില്‍ പിണറായി വിജയനെയും എംഎം മണിയെയും പി ജയരാജനെയും വീട്ടിലിരുത്തിയിട്ട് പോരേ കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് അവിടുത്തെ സ്ഥാനാര്‍ത്ഥി.'' 

ധീരജ് കൊലക്കേസ് പ്രതിയായ നിഖില്‍ പൈലിയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്‌ഐ ഇന്നലെ പറഞ്ഞിരുന്നു. യുഡിഎഫ് പ്രചാരണം നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. 

ഡിവൈഎഫ്ഐ കുറിപ്പ്: ''ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണ്.  ഇടുക്കി ഗവ: എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കുത്തി കൊലപ്പെടുത്തിയ നിഖില്‍ പൈലിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തത് ഖേദകരമാണ്. നിഖില്‍ പൈലിയെ മണ്ഡലത്തിലുടനീളം പ്രചാരണത്തിനു വേണ്ടി കൊണ്ടുനടക്കുന്ന  യുഡിഎഫിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണം. യു ഡി എഫ് സ്ഥാനാര്‍ത്ഥി പോലും നിഖില്‍ പൈലി പ്രചാരണം നടത്തുന്നതിനെ ന്യായീകരിക്കുകയുണ്ടായി.''

''കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ധീരജിന്റെ പിതാവ് സ്വന്തം മകനെ കൊലപ്പെടുത്തിയ നിഖില്‍ പൈലിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടു വന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ഒരു കൊലയാളിയെ വെള്ളപൂശി താരപ്രചാരകനാക്കി പുതുപ്പള്ളിയില്‍ പ്രചാരണം നടത്തുന്നതില്‍ എന്ത് ധാര്‍മ്മികതയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. കെ.സുധാകരന്‍ തന്നെ നിഖില്‍ പൈലിയെ ന്യായീകരിച്ചു മുന്നോട്ട് വന്നത് നാം കണ്ടതാണ്. കൊലപാതകികള്‍ക്ക് സംരക്ഷണവും ഒത്താശയും ചെയ്തു കൊടുക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ സമീപനം മലപ്പുറം തുവ്വൂര്‍ കൊലപാതകത്തിലും പ്രകടമാണ്. കൊലയാളിയെ വിശുദ്ധനാക്കുന്ന കോണ്‍ഗ്രസിന്റെ ഇത്തരത്തിലുള്ള അധമ രാഷ്ട്രീയത്തിന് കൂടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലൂടെ പൊതുജനം ഉത്തരം നല്‍കും. പുതുപ്പള്ളിയില്‍ യുഡിഎഫ് പ്രചാരണം കൊലക്കേസ് പ്രതി നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി പറയണം.''

  തലസ്ഥാനത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; യുവാവിന്റെ കൈ അടിച്ചൊടിച്ചു, വീട് കയറി ആക്രമണം 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു