
ഇടുക്കി: ഇനി വാഗമണ്ണിലെത്തുന്നവർക്ക് രാജ്യത്തെ ഏറ്റവും നീളമേറിയ ഗ്ലാസ് ബ്രിഡ്ജിൽ കയറി ത്രില്ലടിക്കാം. വിദേശരാജ്യങ്ങളിലേതിന് സമാനമായി കാന്റിലിവർ മാതൃകയിലുള്ള വലിയ ഗ്ലാസ് ബ്രിഡ്ജിന്റെ നിർമാണമാണ് വാഗമണ്ണിൽ പൂർത്തിയായത്. വാഗമണ്ണിലെ കോലാഹലമേട്ടില്‍ നിർമിച്ച ഗ്ലാസ് ബ്രിഡ്ജ് ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. മൂന്നു കോടി മുടക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്ലാസ് ബ്രിഡ്ജിൽനിന്നുള്ള കാഴ്ചകളും ഇനി ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും.
വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ ആധുനിക വിസ്മയം ഭാരത് മാത വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ പേരിലുള്ള കിക്കി സ്റ്റാര്‍സും ഡിറ്റിപിസി ഇടുക്കിയും ചേര്‍ന്ന് മൂന്ന് മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്. 120 അടിയാണ് നീളം. ഒരു തൂണില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് നിര്‍മാണം. ഭൂമിയില്‍ നിന്ന് 150 അടി ഉയരത്തില്‍ ആണ് സ്ഥിതിചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മ്മാണം. ഗ്ലാസ് ബ്രിഡ്ജിന് മുകളിലൂടെ ഒരേസമയം 30 പേര്‍ക്ക് വരെ പ്രവേശിക്കാം. 500 രൂപയാണ് പാലത്തില്‍ കയറുന്നതിനുള്ള നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
വാഗമണ്ണിലേ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികള്‍ക്ക് തുറക്കുന്നതോടെ കാന്റിലിവര്‍ മോഡലിലുള്ള ബീഹാറിലെ 80 മീറ്റര്‍ നീളമുള്ള ഗ്ലാസ് ബ്രിഡ്ജ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഡിറ്റിപിസി സെന്ററുകളില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന സ്ഥലമാണ് വാഗമണ്‍ മൊട്ടക്കുന്നും അഡ്വന്‍ചര്‍ പാര്‍ക്കും. ഗ്ലാസ് ബ്രിഡ്ജിന് പുറമേ റോക്കറ്റ് ഇജക്ടര്‍, ജയന്റ് സ്വിംഗ്, സിപ്ലൈന്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ബംഗി ട്രംപോലൈന്‍ തുടങ്ങി സാഹസികതയുടെ ലോകം തന്നെയാണ് വാഗമണ്ണില്‍ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ആറ് കോടിയാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam